റിയോ ഒളിംപിക്സ് വേദിയിൽ ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ തകർത്ത ബാഡ്മിന്റൺ ഇതിഹാസം കരോലിന മാരിൻ വിരമിക്കൽ പ്രഖ്യാപിച്ചു
ഒരു തവണ ഒളിംപിക്സ് ചാമ്പ്യൻ, എട്ട് തവണ യൂറോപ്യൻ ചാമ്പ്യൻ, മൂന്ന് തവണ ലോക ചാമ്പ്യൻ, വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം എന്നിങ്ങനെ റെക്കോഡുകളും, ചാമ്പ്യൻഷിപ്പും വാരിക്കൂട്ടിയ സ്പാനിഷ് ഇതിഹാസ താരം കരോലിന മാരിൻ വിരമിക്കൽ പ്രഖ്യാപിച്ചു. 15 വർഷത്തെ തന്റെ മികച്ച കരിയറിൽ നിന്നാണ് താരം കളം വിടുന്നത്. 32 വയസുകാരിയായ കരേലിൻ കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്നാണ് ഈ വേദനാജനകമായ തീരുമാനമെടുത്തതെന്ന് ആരാധകരെ അറിയിച്ചു. മാരിൻ വൈകാരികമായ ഒരു വീഡിയോയിലൂടെയാണ് തന്റെ വിരമിക്കൽ വാർത്ത ലോകത്തെ അറിയിച്ചത്.
കരിയർ ഒരിക്കലും ഇങ്ങനെ അവസാനിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. വ്യത്യസ്തമായി അവസാനിപ്പിക്കണമെന്നാണ് താൻ ആഗ്രഹിച്ചത്. എന്നാൽ ജൂവിതം ഒരിക്കലും നമ്മൾ ആഗ്രഹിക്കുന്നത് പോലെ നടക്കണമെന്നില്ല എന്ന് കരോലിന വ്യക്തമാക്കി. 2024-ലെ പാരീസ് ഒളിംപിക്സ് ഫൈനൽ വേദിയിൽ വച്ചാണ് താരത്തിന് പരുക്കേറ്റത്. ഇതിലൂടെ ഏറെ കാലം കളിക്കളത്തിൽ നിന്നും താരം അപ്രത്യക്ഷയായി. 2016- റിയോ ഒളിംപിക്സ് വേദിയിൽ ഇന്ത്യയുടെ വൻ പ്രതീക്ഷയായിരുന്ന പി വി സിന്ധുവിനെ ഫൈനൽ വേദിയിൽ പരാജയപ്പെടുത്തി സ്വർണ മെഡൽ സ്വന്തമാക്കിയ താരം കൂടിയാണ് കരേലിന മാരിൻ. ആ മത്സരം ബാഡ്മിന്റൺ ചരിത്രത്തിൽ ഇന്ത്യൻ ആരാധകർക്ക് മറക്കാൻ കഴിയാത്ത ഒരു മത്സരം കൂടിയായിരുന്നു. മാരിൻ തന്റെ സ്വന്തം മണ്ണായ ഹുവൽവയിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ബാക്കി വെച്ചാണ് താരം ഇപ്പോൾ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.