റീൽസിനും സെൽഫിക്കും പിന്നാലെ പോകുമ്പോൾ സൂക്ഷിക്കുക; ‘വൈറ്റ് വണ്ടർ ലാൻഡ്’ എന്ന ടോക്സിക് ടൂറിസ്റ്റ് സെന്റർ!
ഡിജിറ്റൽ ക്യാമറ കയ്യിലുണ്ടെങ്കിൽ പ്രവേശന ഫീസ് 500 രൂപ, പ്രീ വെഡിങ് ഷൂട്ടിന് 5,100 രൂപ. ദിവസവും ആയിരക്കണക്കിന് സന്ദർശകർ. ഏതാണു സ്ഥലം എന്നല്ലേ? ദിവസവും 22 ലക്ഷം ലീറ്റർ മാർബിൾ അവശിഷ്ടം തള്ളുന്ന അജ്മീറിലെ മാലിന്യ കേന്ദ്രം. പറയുമ്പോൾ മാർബിൾ അവശിഷ്ടം തള്ളുന്നിടമാണെങ്കിലും കിലോമീറ്ററുകളോളം വെള്ള വിരിച്ചു കിടക്കുന്ന രാജസ്ഥാനിലെ ‘വൈറ്റ് വണ്ടർ ലാൻഡി’ൽ ചിത്രങ്ങളും റീൽസും എടുക്കാനായി സന്ദർശകരുടെ തള്ളിക്കയറ്റമാണ്.
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ നടത്തിയ പഠനമനുസരിച്ച് ഈ സന്ദർശനം അത്ര ആരോഗ്യകരമല്ല.
ഗുരുതരമായ ശ്വാസകോശ രോഗത്തിന് ഇവിടുത്തെ മാലിന്യങ്ങൾ കാരണമാകുന്നുവെന്നാണു കണ്ടെത്തൽ. ‘ടോക്സിക് ടൂറിസ്റ്റ് സെന്റർ’ ആണത്രേ ഇത്. ദേശീയ ഹരിത ട്രൈബ്യൂണലും വിഷയം കാര്യമായെടുത്തിട്ടുണ്ട്. വിദഗ്ധരുടെ ഒരു കമ്മിറ്റിയെ വിഷയം പഠിക്കാനും നിയോഗിച്ചു. ഇത്രയും വർഷമായി ആർക്കും അസുഖം വന്നിട്ടില്ലെന്ന ന്യായീകരണത്തിലാണ് നടത്തിപ്പുകാർ!