രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, US സൈന്യം ഇറാൻ വിടും; യുദ്ധം തീരുന്ന സൂചനയുമായി ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് ഇനി അധികകാലം സജീവമായി ഇടപെടില്ലെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ തങ്ങളുടെ സൈനികലക്ഷ്യങ്ങൾ പൂർത്തിയാക്കി ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ പിന്മാറുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാനുമായുള്ള ഔദ്യോഗിക ഉടമ്പടികൾക്ക് കാത്തുനിൽക്കാതെ അധിനിവേശം ഉടൻ അവസാനിപ്പിക്കാനാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത് എന്നാണ് വിവരം.
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തിന് സുരക്ഷയൊരുക്കാൻ ഇനി മറ്റു രാജ്യങ്ങൾ മുൻകൈ എടുക്കണമെന്നും അമേരിക്കയുടെ താൽപര്യങ്ങൾ മാത്രമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വരുംദിവസങ്ങൾ നിർണായകമാണെന്നും മറ്റ് സഖ്യകക്ഷികൾ സ്വന്തം സുരക്ഷയ്ക്കായി പോരാടാൻ ശീലിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
യുഎസിന്റെ പെട്ടെന്നുള്ള പിന്മാറ്റം അന്താരാഷ്ട്ര തലത്തിൽ വലിയ സാമ്പത്തിക ചലനങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഓവൽ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിലാണ്, ഇറാനിലെ അമേരിക്കൻ സൈനിക നീക്കങ്ങൾ വളരെ പെട്ടെന്നുതന്നെ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയത്.
'ഇറാൻ വിടുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാനുള്ളത്, അത് ഞാൻ അധികം വൈകാതെ ചെയ്യും. അതോടെ അവർ തകർന്നടിയും. ഞങ്ങൾ ദൗത്യം പൂർത്തിയാക്കുകയാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിലോ ദൗത്യം പൂർത്തിയാക്കാൻ ഞങ്ങൾക്ക് കഴിയുമെന്നാണ് ഞാൻ കരുതുന്നത്.' ട്രംപിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.
മേഖലയിൽനിന്നുള്ള യുഎസിന്റെ പിന്മാറ്റം ഇറാനുമായി ഒരു കരാറിലെത്തുന്നതിനെ ആശ്രയിച്ചല്ലെന്ന കാര്യവും ട്രംപ് ഊന്നിപ്പറഞ്ഞു. 'അവർ ഞാനുമായി ഒരു കരാറിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യമില്ല. യുഎസും ഇറാനും തമ്മിൽ കരാറിൽ ഏർപ്പെട്ടോ ഇല്ലയോ എന്നതിന് തൽകാലം പ്രസക്തിയില്ല.' ട്രംപ് പറഞ്ഞു. ഇറാന്റെ ആണവശേഷി ഗണ്യമായി കുറഞ്ഞുവെന്ന് ബോധ്യപ്പെട്ടാലുടൻ യുഎസ് പിന്മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.