തൃശ്ശൂരിൽ വോട്ടിനായി ബിജെപിയുടെ കിറ്റ് വിതരണമെന്ന് എൽഡിഎഫിന്റെ പരാതി; സൂപ്പർമാർക്കറ്റ് അടപ്പിച്ചു
തൃശ്ശൂർ: ഭക്ഷ്യക്കിറ്റ് നൽകി ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി പരാതി. തൃശ്ശൂർ മണ്ഡലത്തിലെ ഒളരിയിലാണ് സംഭവം. എൽഡിഎഫിന്റെ പരാതിയെത്തുടർന്ന് കിറ്റുകൾ വിതരണംചെയ്തിരുന്ന സൂപ്പർമാർക്കറ്റ് പോലീസ് അടപ്പിച്ചു. ഇവിടെനിന്ന് അമ്പതോളം കിറ്റുകളും കണ്ടെടുത്തു.
കഴിഞ്ഞദിവസം മുതലാണ് ബിജെപി സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് കിറ്റ് വിതരണം ആരംഭിച്ചതെന്നാണ് എൽഡിഎഫിന്റെ ആരോപണം. ഒളരിയിലെ ചില ഉന്നതികളിലുള്ളവർക്കാണ് കിറ്റ് വിതരണംചെയ്തിരുന്നത്. സൂപ്പർമാർക്കറ്റിൽനിന്ന് സൗജന്യമായി കിറ്റ് വാങ്ങാനായി വീട്ടമ്മമാർ ഉൾപ്പെടെ എത്തിയിരുന്നു. ബിജെപി സ്ഥാനാർഥിക്ക് വോട്ടിനായാണ് ഈ കിറ്റ് വിതരണമെന്നും എൽഡിഎഫ് ആരോപിച്ചു.
വോട്ടുറപ്പിക്കാനായി ബിജെപി കിറ്റും വസ്ത്രങ്ങളും ഉൾപ്പെടെ മണ്ഡലത്തിൽ വ്യാപകമായി വിതരണംചെയ്യുകയാണെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ''ബിജെപി നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങളുമായി സഹകരിച്ച് കിറ്റുകൾ തയ്യാറാക്കുകയാണ്. സ്വർണവ്യാപാരികളടക്കം ഇതിൽ സഹകരിക്കുന്നു. ചില ബാറുടമകളുമായും സഹകരണമുണ്ട്. ഈ ബാറുകളിൽ പോയാൽ മദ്യം കൊടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിൽ പരാതി കൊടുത്തിട്ടുണ്ട്. 2024-ൽ സുരേഷ് ഗോപി മത്സരിക്കുമ്പോൾ പണം വിതരണംചെയ്തിരുന്നു. ഇപ്പോൾ പണം മാത്രമല്ല, കിറ്റും വസ്ത്രങ്ങളും ഉൾപ്പെടെ വ്യാപകമായി വിതരണം ചെയ്യുകയാണ്'', വി.എസ്. സുനിൽകുമാർ ആരോപിച്ചു. അതേസമയം, രാധാകൃഷ്ണൻ എന്നയാളാണ് കിറ്റുകൾ തയ്യാറാക്കാൻ ഏൽപ്പിച്ചതെന്ന് സൂപ്പർമാർക്കറ്റ് ഉടമ പറഞ്ഞു. 75-ഓളം കിറ്റുകൾക്കാണ് ഓർഡർ ലഭിച്ചിരുന്നത്. കഴിഞ്ഞദിവസം പത്തുകിറ്റുകൾ കൊണ്ടുപോയി. ഇയാളുടെ പാർട്ടിയോ രാഷ്ട്രീയമോ തനിക്കറിയില്ലെന്നും സൂപ്പർമാർക്കറ്റ് ഉടമ പ്രതികരിച്ചു.
കിറ്റുകൾക്ക് ഓർഡർ നൽകിയിരുന്നയാളാണ് സൂപ്പർമാർക്കറ്റിലെ ബിൽ തുകയും അടച്ചതെന്നാണ് വിവരം. ഇയാൾ പറയുന്നതനുസരിച്ച് സൂപ്പർമാർക്കറ്റിൽ വന്നിരുന്നവരാണ് ഈ കിറ്റുകൾ കൊണ്ടുപോയിരുന്നതെന്നും പറയുന്നു. സംഭവമറിഞ്ഞ് പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടർന്നാണ് പോലീസ് ഇടപെട്ട് സൂപ്പർമാർക്കറ്റ് അടപ്പിച്ചത്.