വഴിയോരങ്ങളിലെല്ലാം പൊലീസ് കാവൽ; 4 മണിക്കു മുൻപു പന്തൽ നിറഞ്ഞു: എൻഡിഎ അധികാരത്തിലെത്തുമെന്ന് കണക്കുകൾ നിരത്തി അമിത്ഷാ
കാട്ടാക്കട ∙ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ 4 മണിക്കു മുൻപു തന്നെ പന്തൽ നിറയാൻ തുടങ്ങി. വരുന്നതു ബിജെപിയുടെ താരപ്രചാരകനായ അമിത് ഷാ ആണ്. തിരുവനന്തപുരം നഗരം മുതൽ കാട്ടാക്കട വരെയുള്ള വഴിയോരങ്ങളിലെല്ലാം പൊലീസ് കാവൽ. പരിപാടി നടക്കുന്ന കോളജ് ഗ്രൗണ്ടിൽ അതി സുരക്ഷ. രണ്ടര മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് ആറരയോടെ അമിത് ഷാ വേദിയിലെത്തി.
കാട്ടാൽ മുടിപ്പുര ദേവി ക്ഷേത്രത്തിലെ ഭദ്രകാളിയെയും മൊളിയൂർ ശിവക്ഷേത്രത്തിലെ മഹാദേവനെയും വണങ്ങിയായിരുന്നു പ്രസംഗത്തിന്റെ തുടക്കം.
കേരളത്തിലെ മാധ്യമങ്ങൾ വിശ്വസിക്കുന്നില്ലെങ്കിലും ഇത്തവണ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് മുൻകാല തിരഞ്ഞെടുപ്പുകളിലെ വോട്ട് വിഹിതം ഉയർന്ന കണക്കുകൾ നിരത്തി അമിത് ഷാ പറഞ്ഞു. മാറി മാറി വന്ന എൽഡിഎഫും യുഡിഎഫും നടത്തിയ അഴിമതികൾ എടുത്തു പറഞ്ഞു. എൻഡിഎയെ അധികാരത്തിലെത്തിച്ചാൽ ക്ഷേത്രത്തിലെ സ്വർണം കവർന്ന യഥാർഥ പ്രതികളെ 2 മാസത്തിനുള്ളിൽ അഴിക്കുള്ളിലാക്കുമെന്ന് ഉറപ്പു നൽകി. ‘നേതാക്കളുടെ വീടു നിറയ്ക്കാനോ കേഡർമാരെ ശക്തിപ്പെടുത്താനോ അല്ല, ഭാരതാംബയെ ലോകത്തിന്റെ നെറുകയിലെത്തിക്കാനാണ് ഞങ്ങൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത്–’ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോൾ കേരളത്തിലെ രണ്ടു മുന്നണികളും എതിർത്തു. ‘ഞാൻ നിങ്ങളോടു ചോദിക്കുന്നു, പിഎഫ്ഐയെ നിരോധിക്കണമായിരുന്നോ വേണ്ടയോ?’ മറുപടിയായി ജനക്കൂട്ടത്തിന്റെ ‘യെസ്’ മുഴങ്ങി. ‘വഖഫ് ഭേദഗതി ബിൽ കൊണ്ടു വന്നപ്പോൾ രണ്ടു മുന്നണികളും എതിർത്തു. പ്രീണന രാഷ്ട്രീയത്തിൽ ഇവർ ലോകത്തു തന്നെ ഒന്നാം സ്ഥാനത്താണ്. ആരെയും പ്രീണിപ്പിക്കില്ല, എല്ലാവർക്കും നീതി എന്നതാണ് ഞങ്ങളുടെ പാർട്ടിയുടെ സിദ്ധാന്തം. കേരളത്തിൽ തമ്മിൽതല്ലുമ്പോഴും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കോൺഗ്രസും കമ്യൂണിസ്റ്റും ഒത്തുകളിക്കുകയാണ്. ശബരിമലയിലെ സ്വർണം എൽഡിഎഫിന്റെ കാലത്തു മോഷ്ടിച്ചു, അതു വിൽക്കാൻ കോൺഗ്രസുകാർ സഹായിച്ചു–’ അമിത് ഷാ പറഞ്ഞു. ‘രാഹുൽ കേരളത്തിൽ വന്നിരുന്നു. അദ്ദേഹവും സഹോദരിയും ഇവിടെ നിന്നാണ് ജയിച്ചു പോയത്. എന്നിട്ട് കേരളത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റിയോ? രാജ്യം മുഴുവൻ കോൺഗ്രസ് അവസാനിച്ചിരിക്കുന്നു, ലോകമെങ്ങും കമ്യൂണിസവും ഇല്ലാതായി.
ഡൽഹിയിൽ മോദിജി എഐ ഉച്ചകോടി നടത്തിയപ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ വസ്ത്രമഴിച്ച് ഭാരതത്തെ അപമാനിച്ചു. രാഹുൽ ബാബയോടു പറയാനുള്ളത്, ഇനി ഭാരതത്തെ എതിർക്കാൻ വസ്ത്രം അഴിക്കേണ്ടതില്ല, നിങ്ങളുടെ വസ്ത്രം നേരത്തെ തന്നെ അഴിഞ്ഞു കഴിഞ്ഞു–’ പിന്നാലെ, ബിജെപിയുടെ പ്രകടന പത്രികയിൽ പ്രഖ്യാപിച്ചവയടക്കം എൻഡിഎ അധികാരത്തിലെത്തിയാൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വിശദീകരിച്ചാണ് അമിത് ഷാ പ്രസംഗം അവസാനിപ്പിച്ചത്.