അന്നുതന്നെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചിരുന്നു; ബോബി കുര്യനെയും ശാലിനിയേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്
കൊച്ചി: ലൈംഗികാതിക്രമം ഉണ്ടായ അന്ന് യുവനടി സെറ്റില്‍ നിന്നും പോയശേഷം സംവിധായകന്‍ രഞ്ജിത്ത് ഫോണില്‍ വിളിച്ചിരുന്നുവെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കൊച്ചി ഡിസിപി അശ്വതി ജിജി. സെറ്റിലേക്ക് തിരിച്ചു വരാന്‍ ആവശ്യപ്പെട്ട് വിളിച്ചതായിരിക്കാം. അതേക്കുറിച്ച് അന്വേഷിക്കുകയാണ്. എന്നാല്‍ ഭീഷണി ഉണ്ടായതായി നടി പറഞ്ഞിട്ടില്ല. പരാതി നല്‍കാന്‍ വൈകിയതില്‍ അസ്വാഭാവികത ഇല്ലെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.
സിനിമാ സെറ്റിലുണ്ടായിരുന്നവരുടെ മൊഴി ഏകദേശം എടുത്തുകൊണ്ടിരിക്കുകയാണ്. ഒരുപാട് പേര് സെറ്റിലുണ്ടല്ലോ. എല്ലാവരുടേയും മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടില്ല. സിസിടിവി തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. വാഹനത്തിന്റെ ഉള്ളില്‍ സിസിടിവി ഇല്ല. പുറത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ട്. പ്രതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു.
റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാകും കസ്റ്റഡി ആവശ്യം ഉന്നയിക്കുക. അതിജീവിതയായ നടിയുടെ പേര് പരസ്യപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കൊച്ചി കമ്മീഷണര്‍ പറഞ്ഞു.
കാരവാനില്‍ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് മനസ്സിലായിട്ടുള്ളത്. വേറെ ആരെങ്കിലും കൂടി ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കും. ചിലരെ ചോദ്യം ചെയ്തിട്ടുണ്ട്. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും കമ്മീഷണര്‍ അറിയിച്ചു. നടന്‍ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനിയേയും വീണ്ടും ചോദ്യം ചെയ്യും.
നടന്ന സംഭവത്തെക്കുറിച്ച് ഇന്ന് സെറ്റിലുണ്ടായിരുന്ന പലര്‍ക്കും അറിയാമെന്നാണ് പൊലീസ് വിലയിരുത്തല്‍. എന്നാല്‍ അക്കാര്യം പുറത്തു പറയാതിരുന്നതില്‍ അന്വേഷണം ഉണ്ടാകുമെന്നും കൊച്ചി കമ്മീഷണര്‍ വ്യക്തമാക്കി. രഞ്ജിത്തിനെ ഇന്നലെ ചിത്രീകരണം നടന്നിരുന്ന ആസ്പിന്‍ വാളിലും, കുറ്റകൃത്യം നടന്ന കാരവാനിലും എത്തിച്ച് തെളിവെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാന്‍ഡില്‍ അയക്കുകയും ചെയ്തിരുന്നു.