ജി. സുധാകരന്റെ ’15-ാം വയസ്സിലെ മെമ്പർഷിപ്പ്’ അവകാശവാദം പച്ചക്കള്ളം: 18 വയസ്സ് തികയാതെ ആർക്കും സിപിഐഎമ്മിൽ അംഗത്വം ലഭിക്കില്ലെന്ന് ആർ. നാസർ
ജി. സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പത്തു വോട്ടിനുവേണ്ടി സ്വന്തം അനുജന്റെ രക്തസാക്ഷിത്വത്തെപ്പോലും സുധാകരൻ തള്ളിപ്പറയുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജി. ഭുവനേശ്വരനെ കൊലപ്പെടുത്തിയത് എസ്എഫ്ഐക്കാരാണെന്ന സുധാകരന്റെ പുതിയ പ്രസ്താവനയെ നാസർ ചോദ്യം ചെയ്തു. നായർ ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്നായിരുന്നു സുധാകരൻ മുൻപ് പറഞ്ഞിരുന്നത്. തന്റെ കഴിവ് കണ്ട് 15-ാം വയസ്സിൽ പാർട്ടി മെമ്പർഷിപ്പ് ലഭിച്ചുവെന്ന സുധാകരന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് നാസർ പറഞ്ഞു. 18 വയസ്സ് തികയാതെ സിപിഐഎമ്മിൽ ആർക്കും മെമ്പർഷിപ്പ് ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരൻ പുന്നപ്ര വയലാർ രക്തസാക്ഷികളെ അപമാനിച്ചതായും ഒരു മുൻ കമ്മ്യൂണിസ്റ്റിന് ചേരാത്ത രീതിയിലാണ് പെരുമാറുന്നതെന്നും നാസർ ആരോപിച്ചു.
മുൻപ് ഉമ്മൻ ചാണ്ടിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും കഠിനമായി വിമർശിച്ചിരുന്ന സുധാകരൻ ഇപ്പോൾ അവർക്കൊപ്പമാണെന്ന് നാസർ കുറ്റപ്പെടുത്തി. മുൻപ് ഉമ്മൻ ചാണ്ടിയും ഏഴ് ക്രിമിനലുകളുമാണ് കേരളം ഭരിക്കുന്നത് എന്ന് പറഞ്ഞ സുധാകരൻ, ഇപ്പോൾ 10 വോട്ടിനുവേണ്ടി നിലപാട് മാറ്റിയിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ 9 സീറ്റിലും എൽഡിഎഫ് വിജയിക്കുമെന്ന് ആർ. നാസർ പറഞ്ഞു. ഹരിപ്പാട് ബിജെപി അവരുടെ യഥാർത്ഥ വോട്ട് പിടിക്കുമെന്നും അവിടെയും എൽഡിഎഫ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയത്തിൽ 1000 വീടുകൾ വെച്ചുനൽകുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്നും വയനാട് ദുരന്തത്തിൽ എം.പി ഫണ്ട് പോലും വിനിയോഗിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ കബളിപ്പിക്കുന്ന കോൺഗ്രസിനൊപ്പമാണ് ഇപ്പോൾ ജി. സുധാകരന്റെ കൂട്ടെന്ന് നാസർ ആരോപിച്ചു. സുജാതക്കെതിരെ നടത്തിയ പരാമർശങ്ങളെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ സുധാകരന്റെ നിലപാടുകളെയും അദ്ദേഹം കഠിനമായി വിമർശിച്ചു.