ഐപിഎൽ വരുമാനത്തിൽ വൻ നഷ്ടം? ഓരോ സീസണിലും 2400 കോടി രൂപ നഷ്ടമുണ്ടാകുന്നുവെന്ന് മുൻ ചെയർമാൻ
ഇന്ത്യൻ പ്രീമിയർ ലീഗ് ഓരോ സീസണിലും ഏകദേശം 2400 കോടി രൂപ നഷ്ടപ്പെടുത്തുന്നതായി ലീഗിന്റെ ആദ്യ ചെയർമാനായ ലളിത് മോഡി. നിലവിലെ ഫോർമാറ്റ് കാരണമാണ് ബിസിസിഐക്കും ഫ്രാഞ്ചൈസികൾക്കും ഓരോ സീസണിലും വരുമാന നഷ്ടം സംഭവിക്കുന്നതെന്നാണ് മോഡി പറഞ്ഞത്. നേരത്തെ, ഐപിഎല്ലിന്റെ ആദ്യ സീസണുകളിൽ എല്ലാ ടീമുകളും ഹോം-അവേ രീതിയിൽ തമ്മിൽ രണ്ട് പ്രാവശ്യം ഏറ്റുമുട്ടുന്ന ഡബിൾ റൗണ്ട് റോബിൻ രീതിയായിരുന്നു പിന്തുടർന്നിരുന്നത്. എന്നാൽ ടീമുകളുടെ എണ്ണം എട്ടിൽ നിന്നും പത്താക്കിയപ്പോൾ ഈ രീതിയ്ക്ക് മാറ്റം വന്നു. അതോടെ 94 മത്സരങ്ങൾക്ക് പകരം ഏകദേശം 74 മത്സരങ്ങൾ മാത്രമാണ് ഇപ്പോൾ ഓരോ സീസണിലും നടക്കുന്നത്.
അതായതു 20 മത്സരങ്ങളുടെ കുറവ്. ഒരു മത്സരത്തിൽ ശരാശരി 118 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. അതനുസരിച്ച്, നഷ്ടപ്പെട്ട 20 മത്സരങ്ങൾ കൂടി ചേർന്നാൽ ഏകദേശം 2400 കോടി രൂപ അധിക വരുമാനം ലഭിക്കുമായിരുന്നുവെന്നാണ് മോഡിയുടെ വിലയിരുത്തൽ. ഇതിന്റെ പകുതിയെങ്കിലും ലഭിക്കേണ്ടിയിരുന്നത് ഫ്രാൻഞ്ചൈസികൾക്കാണ്.കൂടാതെ, ഐപിഎല്ലിനെ ബിസിസിഐയുടെ കീഴിലുള്ള ഒരു ടൂർണമെന്റായിട്ടല്ല ഒരു സ്വതന്ത്ര പ്രസ്ഥാനമാക്കാനായിരുന്നു പദ്ധതിയെന്നും എന്നാൽ തന്റെ പദ്ധതിക്ക് ബിസിസിഐയുടെ അംഗീകാരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.