യു.എസ് - ഇറാൻ സമാധാന ചർച്ചകൾക്കായി ജെ.ഡി വാൻസ് പാകിസ്താനിൽ; കബളിപ്പിക്കാൻ നോക്കരുതെന്ന് മുന്നറിയിപ്പ്
ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനത്തിനു വഴിതുറക്കുമെന്ന പ്രതീക്ഷയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ചർച്ചകൾ ഇന്ന് ഇസ്ലാമാബാദിൽ ആരംഭിക്കുന്നു. ഇറാൻ മുന്നോട്ടുവെച്ച പത്തിന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ചർച്ചകൾ നടക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നേതൃത്വം നൽകുന്ന ഉന്നതതല സംഘം ചർച്ചകൾക്കായി പാകിസ്ഥാനിലേക്കുള്ള യാത്രയിലാണ്. ഇറൻ പ്രതിനിധി സംഘം പാകിസ്ഥാനിലെത്തി. 2011-ന് ശേഷം ആദ്യമായാണ് ഒരു യുഎസ് വൈസ് പ്രസിഡന്റ് പാകിസ്ഥാൻ സന്ദർശിക്കുന്നത് എന്നതും ഈ കൂടിക്കാഴ്ചയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ഇറാനെ ഇനി ആക്രമിക്കില്ലെന്ന ഉറപ്പ്, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണാധികാരം, പശ്ചിമേഷ്യയിൽ നിന്നുള്ള യുഎസ് സേനാ പിന്മാറ്റം തുടങ്ങിയ കടുത്ത നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇവ പൂർണ്ണമായി അംഗീകരിച്ചിട്ടില്ലെങ്കിലും, ചർച്ചകളിലൂടെ പരിഹരിക്കാവുന്നതാണെന്ന ശുഭസൂചന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിട്ടുണ്ട്. പകരമായി, ഇറാൻ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണമെന്ന വ്യവസ്ഥ അമേരിക്ക മുന്നോട്ടുവെക്കുന്നു. യുഎസ് സംഘത്തിൽ വാൻസിനെ കൂടാതെ ട്രംപിന്റെ മരുമകൻ ജറീദ് കഷ്ണർ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരുണ്ട്. ഇറാൻ പക്ഷത്തുനിന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമാണ് പങ്കെടുക്കുന്നത്. ഇരുപക്ഷവും നേരിട്ട് സംസാരിക്കാതെ, പാക് ഉദ്യോഗസ്ഥർ മുഖേന ആശയവിനിമയം നടത്തുന്ന രീതിയിലാണ് ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത്.