2026-മിസ് ഇന്ത്യ ഫൈനൽ റൗണ്ടിന് മുന്നോടിയായി പുരി ജഗന്നാഥക്ഷേത്രത്തിൽ ദർശനം നടത്തി മത്സരാർത്ഥികൾ
പുരി ജഗന്നാഥക്ഷേത്രത്തിൽ ദർശനം നടത്തി മിസ് ഇന്ത്യ 2026 മത്സരാർത്ഥികൾ. 61-ാമത് മിസ് ഇന്ത്യ ഫൈനൽ മത്സരത്തിന് മുന്നോടിയായാണ് മത്സരാർത്ഥികൾ ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രദർശനം നടത്താൻ സാധിച്ചത് ഭാഗ്യമാണെന്നും ഇവിടെ എത്താൻ കഴിഞ്ഞതിൽ എല്ലാവർക്കും സന്തോഷമുണ്ടെന്നും ഒഡിഷ സ്വദേശിയായ ആയുഷി പാണ്ഡെ പറഞ്ഞു. ആദ്യമായാണ് ഒഡിഷയിൽ മിസ് ഇന്ത്യ മത്സരം നടക്കുന്നതെന്നും തന്റെ നാട്ടിൽ മത്സരം നടക്കുന്നതിൽ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഫൈനലിൽ മത്സരിക്കുന്ന 30 പേരാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലും അവർ പങ്കെടുത്തു. സുഗമമായ ദർശനം ഒരുക്കിയതിന് മത്സരാർത്ഥികൾ ക്ഷേത്രഭാരവാഹികൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
മത്സരാർത്ഥികളുടെ ദർശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. പരമ്പരാഗത വസ്ത്രം ധരിച്ചാണ് അവർ എത്തിയത്.
ഏപ്രിൽ 18-ന് ഭുവനേശ്വറിൽ മിസ് ഇന്ത്യ ഫൈനൽ മത്സരം നടക്കുന്നത്. ദർശനത്തിന്റെ ചിത്രങ്ങൾ മത്സരാർത്ഥികൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.