‘പൊലീസ് അസോസിയേഷൻ ഭരിക്കുന്നത് സിപിഐഎമ്മുകാർ, നെട്ടയത്ത് BJP പ്രവർത്തകരെ പൊലീസ് മർദ്ദിച്ചു’; റഹീമിൻ്റെ പാർട്ടിയാണ് സമാധാനം കെടുത്തുന്നതെന്ന് ആർ ശ്രീലേഖ
വട്ടിയൂർക്കാവ് SHO എൻഡിഎ പ്രവർത്തകരെ വേട്ടയാടുന്നുവെന്ന് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. തിരഞ്ഞെടുപ്പുകാലത്തും അദ്ദേഹം ഇങ്ങനെയായിരുന്നു. പൊലീസ് അസോസിയേഷൻ ഭരിക്കുന്നത് സിപിഐഎമ്മുകാർ.നെട്ടയത്ത് ബിജെപി പ്രവർത്തകരെ പൊലീസ് മർദ്ദിച്ചു. പരാതിക്കാരനായ ബിനുവിനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും ആർ ശ്രീലേഖ വ്യക്തമാക്കി.
ബിജെപിക്കാരെ പൊലീസ് തിരഞ്ഞുപിടിച്ച് അറസ്‌റ്റ് ചെയ്യുന്നു. ക്ഷേത്രത്തിൽ കയറി ബിജെപി പ്രവർത്തകരെ പിടികൂടിയത് ശരിയായില്ല. റഹീമിൻ്റെ പാർട്ടിയാണ് സമാധാനം കെടുത്തുന്നത്. പൊലീസിൻ്റെ അന്യായമായ അറസ്‌റ്റിന് എതിര് ആണെന്നും ആർ ശ്രീലേഖ വ്യക്തമാക്കി. പൊലീസ് ഗുണ്ടായിസം കളിക്കുന്നുവെന്ന് കരമന ജയൻ ആരോപിച്ചു. കാച്ചാണി ഭാഗത്ത് ബിജെപിക്ക് വളർച്ചയുണ്ട്. അതാണ് LDFൻ്റെ പ്രശ്‌നം. SHO വിപിൻ സിപിഐഎമ്മിന് വേണ്ടി നിലകൊള്ളുകയാണ്. നാളെ 3.30 ന് കമ്മീഷണർ ഓഫീസിലേക്ക് ബിജെപിയുടെ ബഹുജന മാർച്ച് നടത്തുമെന്നും കരമന ജയൻ വ്യക്തമാക്കി.
നേരത്തെ നെട്ടയത്ത് അയൽവാസികളും ബന്ധുക്കളുമായവർ തമ്മിലെ ഏറ്റുമുട്ടലിൽ ഇടപെട്ട ബിജെപി പ്രവർത്തകരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കിൽ, കമ്മിഷണർ ഓഫീസിനു മുൻപിൽ ധർണ്ണയിരിക്കും എന്ന് ആർ. ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നേരത്തെ തിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം ആർ ശ്രീലേഖ പുറത്തുവിട്ട സംഭവത്തിലും രൂക്ഷ വിമർശനവുമായി എ എ റഹീം എം പി രംഗത്തെത്തി. ആർ ശ്രീലങ്കയ്ക്ക് ഇതുവരെയും ഐപിഎസ് ഹാങ്ങോവർ വിട്ടുമാറിയിട്ടില്ല. ബിജെപി ശ്രീലേഖയെ നിലക്ക് നിർത്തണം. നിയമപരമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമേൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുത്. വിയോജിപ്പ് മാന്യമായി രേഖപ്പെടുത്തുന്നതിൽ പ്രശ്നമില്ല, എന്നാൽ ഇത് ഭീഷണിയുടെ സ്വരമെന്നും റഹീം കുറ്റപ്പെടുത്തി.