ഭൗതിവാദികളുമായും അന്തസാർന്ന ബന്ധം പുലർത്തിയ ഗുരു ശ്രേഷ്ഠൻ’: മുനി നാരായണപ്രസാദിന്റെ മരണത്തിൽ അനുശോചിച്ച് ബിനോയ് വിശ്വം
ശ്രീനാരായണ ദർശനങ്ങളുടെ അർത്ഥവും അഴവും തിരിച്ചറിഞ്ഞ സന്യാസി ശ്രേഷ്ഠനായിരുന്നു മുനി നാരായണപ്രസാദ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുസ്മരിച്ചു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ പൊരുൾ തേടാൻ ശ്രമിച്ച അദ്ദേഹം “സർവ്വമത സാരവും ഏകം” എന്ന ശ്രീനാരായണ വീക്ഷണം ഉൾക്കൊണ്ട് പ്രവർത്തിച്ചു.
നടരാജ ഗുരുവിന്റെയും നിത്യചൈതന്യ യതിയുടെയും മാർഗ്ഗത്തിലൂടെ മുനി നാരായണ പ്രസാദ് സന്യാസജീവിതത്തിൽ തന്റെ സ്ഥാനം കണ്ടെത്തി. വ്യത്യസ്തവീക്ഷണങ്ങളുമായി സൗഹാർദ്ദഭരിതമായ സംവാദത്തിലൂടെയാണ് അദ്ദേഹം സത്യം തേടിയത്. ഭൗതികവാദ വീക്ഷണത്തിന്റെ പാത പിൻപറ്റിയവരുമായും അന്തസാർന്ന ബന്ധം പുലർത്തി പോന്ന ആ ഗുരുവര്യന്റെ വേർപാടിൽ കമ്യുണിസ്റ്റ് പാർട്ടി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു- ബിനോയ് വിശ്വം പറഞ്ഞു.
ശ്രീനാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും എഴുത്തുകാരനുമായ മുനി നാരായണ പ്രസാദ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 87 വയസായിരുന്നു അദ്ദേഹത്തിന്. 2024ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.