മാനവീയം വീഥി പാഠമോ?; മറൈൻ ഡ്രൈവിൽ നൈറ്റ് ലൈഫിന് തടസങ്ങളേറെ, സുരക്ഷ വിഷമയമാവുമോ?
കൊച്ചി: കേരളം അതിവേഗം വികസിക്കുമ്പോൾ, ആധുനിക രീതികളിലേക്കുള്ള മാറ്റവും അതിനോട് ചേർന്ന് നടക്കുന്നുണ്ട്. അത്തരത്തിൽ ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ് നൈറ്റ് ലൈഫ് കൂടുതലായി പ്രോത്സാഹിപ്പിക്കുക എന്നത്. കോർപ്പറേഷൻ മുന്നോട്ടുവെച്ച മറൈൻ ഡ്രൈവ് വാക്ക് വേയിലെ നൈറ്റ് ലൈഫ് പദ്ധതിക്കായി വിശദമായ റിപ്പോർട്ട് (ഡിപിആർ) ഉടൻ തയ്യാറാക്കും. ഈ റിപ്പോർട്ട് തയ്യാറാക്കാൻ കൊച്ചി ആസ്ഥാനമായുള്ള കൺസൾട്ടന്റുമാരുമായി നിലവിൽ ചർച്ചകൾ നടന്നുവരികയാണ്.
വെല്ലുവിളിയായി സുരക്ഷ എന്നാൽ പദ്ധതിയെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം സുരക്ഷയാണ്. മുൻപ് തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ പദ്ധതി നടപ്പാക്കിയപ്പോൾ നേരിട്ട വെല്ലുവിളികൾ ചില്ലറയല്ല. ഇവിടെ യുവാക്കളുടെ വലിയൊരു കൂട്ടം പാട്ടും നൃത്തവും മറ്റ് കലാപരിപാടികളുമായി ഇവിടെയെത്തിയിരുന്നു. എന്നാൽ, ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ ചുരുങ്ങിയത് പത്തോളം അക്രമാസക്തമായ സംഭവങ്ങൾ അരങ്ങേറിയതായി പോലീസ് പറയുന്നു. സ്ഥിരം കുറ്റവാളികളും മദ്യപിച്ചെത്തുന്ന സംഘങ്ങളും ഇവിടെ സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരുന്നു.
കൊച്ചിയിൽ നടപടികൾ ഊർജിതമാക്കി കോർപ്പറേഷൻ
ഇതേ ചോദ്യമാണ് മറൈൻ ഡ്രൈവിലും ഉയരുന്നത്. എങ്കിലും കൊച്ചിയിൽ പദ്ധതി നടപ്പാക്കാൻ കോർപ്പറേഷൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. ഈ പദ്ധതിക്കായി 50 ലക്ഷം രൂപ നിലവിൽ കോർപ്പറേഷൻ അനുവദിച്ചിട്ടുണ്ട്. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഉൾപ്പെടെ അധിക ധനസഹായവും സമാഹരിക്കുവാനാണ് തീരുമാനം. ഡിപിആർ തയ്യാറായാലുടൻ പദ്ധതിയുടെ തുടർനടപടികളിലേക്ക് കോർപ്പറേഷൻ കടക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
മറൈൻ ഡ്രൈവ് വാക്ക് വേയുടെ ഉടമസ്ഥരായ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (ജിസിഡിഎ) തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ചർച്ചകൾ നടക്കാനിടയുണ്ട്. പൊതുതാൽപര്യമുള്ള പദ്ധതിയായതിനാൽ ജിസിഡിഎയുടെ സഹകരണം കോർപ്പറേഷൻ പ്രതീക്ഷിക്കുന്നുണ്ട്. യുഡിഎഫ് ഭരണസമിതി അധികാരമേറ്റയുടൻ മുൻഗണന നൽകിയ 21 പദ്ധതികളിൽ ഒന്നായിരുന്നു നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുക എന്നത്.
'തുടക്കത്തിൽ, ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (ജിഐഡിഎ) കീഴിലെ ക്വീൻസ് വാക്ക് വേയിലായിരുന്നു നൈറ്റ് ലൈഫ് വിഭാവനം ചെയ്‌തത്. തെരുവ് കച്ചവടക്കാരുമായി ഒരു ജനപ്രിയ പൊതു ഇടമായി സ്വാഭാവികമായി മാറിയ സാഹചര്യം പരിഗണിച്ചായിരുന്നു ഇത്' കൊച്ചി മേയർ മിനിമോൾ പറയുന്നു. കൊച്ചിയുടെ വികസനത്തിലെ സുപ്രധാന നാഴികക്കല്ല് ആയേക്കാവുന്ന പദ്ധതികളിൽ ഒന്നായിരിക്കും ഇത്.
വാക്ക് വേ മെച്ചപ്പെടുത്താനായി കൊച്ചി സ്‌മാർട്ട് മിഷൻ ലിമിറ്റഡ് വഴി ഏകദേശം 3.50 കോടി രൂപയുടെ നിക്ഷേപം കോർപ്പറേഷൻ നടത്തിയിരുന്നു. എന്നാൽ, ജിഐഡിഎയും അപ്പാർട്ട്‌മെന്റ് അസോസിയേഷനുകളും തമ്മിലുള്ള നിയമപരമായ തർക്കങ്ങൾ കാരണം ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഈ കേസിൽ കോർപ്പറേഷനും ഇപ്പോൾ കക്ഷിചേർന്നിട്ടുണ്ട്.
ഈ നിയമപരമായ തർക്കത്തിന്റെ വിധി അനുസരിച്ച്, മറൈൻ ഡ്രൈവ് വാക്ക് വേ ഒരു മാതൃകയാക്കി പിന്നീട് ക്വീൻസ് വാക്ക് വേയിലേക്കും നൈറ്റ് ലൈഫ് പദ്ധതി വ്യാപിപ്പിച്ചേക്കാം. പുതിയ കോർപ്പറേഷൻ ആസ്ഥാനത്തിന് പിന്നിലാണ് മറൈൻ ഡ്രൈവ് വാക്ക് വേ ആയതിനാൽ അതിനു ചുറ്റുമുള്ള പ്രദേശവും പദ്ധതിയുടെ ഭാഗമായി മനോഹരമാക്കും.
മെച്ചപ്പെട്ട ലൈറ്റിംഗ്, സുരക്ഷ, ഒരു പ്രീമിയം കഫേ, രാത്രികാല കടകൾ, ഒരു തുറന്ന വേദി എന്നിവയാണ് നിർദ്ദേശിച്ച സൗകര്യങ്ങൾ. സന്ദർശകരെ ആകർഷിക്കാൻ, വേലിയേറ്റം കുറയുമ്പോൾ മറൈൻ ഡ്രൈവിൽ അവശേഷിക്കുന്ന മാലിന്യം കൈകാര്യം ചെയ്യാനും ഒരു പരിഹാരം കണ്ടെത്തുമെന്നും പദ്ധതി പറയുന്നു. ഇതോടെ മറൈൻ ഡ്രൈവ് ലോകോത്തര നിലവാരത്തിലേക്ക് ഉയരും.
മറൈൻ ഡ്രൈവിൽ നിന്ന് സാമൂഹ്യ വിരുദ്ധരെ അകറ്റിനിർത്താൻ കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാരാന്ത്യങ്ങളിൽ തുറന്ന വേദിയിൽ കലാപരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. മാത്രമല്ല ഇത്തരം സംരഭങ്ങളിൽ കുടുംബങ്ങളുടെ പങ്കാളിത്തം അനിവാര്യമായതിനാൽ അവർക്ക് മുൻഗണന നൽകും. കൂടാതെ അതിനായി കൂടുതൽ സുരക്ഷയും ഒരുക്കുമെന്നാണ് അധികൃതർ പറയുന്നത്.