ഇസ്രയേലിനും പശ്ചിമഷ്യൻ സഖ്യകക്ഷികൾക്കും ആയുധം വിൽക്കാൻ ട്രംപ്; 9 ബില്യൺ ഡോളറിന്റെ കരാറിന് അംഗീകാരം
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിലെ വെടിനിർത്തൽ കൂടുതൽ ദുർബലമാകുന്ന സാഹചര്യത്തിൽ ഇസ്രയേൽ, കുവൈത്ത്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളുമായി ആയുധ വിൽപന കരാറിന് അംഗീകാരം നൽകി ട്രംപ് ഭരണകൂടം. മിസൈൽ പ്രതിരോധ സംവിധാനങ്ങളും ലേസർ ഗൈഡൻസ് സംവിധാനങ്ങളും പശ്ചിമേഷ്യയിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായാണ് യുഎസ് അടിയന്തര സ്വഭാവത്തോടെ ഈ നീക്കം നടത്തിയത് എന്നാണ് വിവരം.
സാധാരണ നിലയിലുള്ള കോൺഗ്രസ് അവലോകനം ഒഴിവാക്കി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ കരാറുകൾക്ക് വേഗത്തിൽ അംഗീകാരം നൽകുകയായിരുന്നു. മിസൈൽ പ്രതിരോധ സംവിധാനങ്ങളും കൃത്യതയാർന്ന ലേസർ ഗൈഡഡ് ആയുധങ്ങളും ഇതിൽ ഉൾപ്പെടുന്നു. മേഖലയിലെ സുരക്ഷാ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് അമേരിക്ക ഈ നിർണ്ണായക തീരുമാനമെടുത്തത്.
ഇന്ധന പ്രതിസന്ധിയും സംഘർഷ സാധ്യതകളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സൈനിക സഹായം എത്തിക്കുന്നത്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട വിവരമനുസരിച്ച്, ഏകദേശം 9 ബില്യൺ ഡോളറിന്റെ (8,54,19,45,00,000 ഇന്ത്യൻ രൂപ) കരാറുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. ബിഎഇ സിസ്റ്റംസ് (BAE Systems) നിർമിച്ച, 992.4 ദശലക്ഷം ഡോളർ മൂല്യമുള്ള 10,000 അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റം-II (APKWS-II) ഓൾ അപ്പ് റൗണ്ടുകൾ ഇസ്രയേലിന് വിൽക്കാൻ വകുപ്പ് അനുമതി നൽകി. 2.5 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന ഇന്റഗ്രേറ്റഡ് ബാറ്റിൽ കമാൻഡ് സിസ്റ്റങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ കുവൈത്തിന് അനുമതി ലഭിച്ചു. നോർത്രോപ്പ് ഗ്രുമ്മൻ കോർപ്പറേഷൻ, ആർടിഎക്‌സ് കോർപ്പറേഷൻ, ലോക്ഹീഡ് മാർട്ടിൻ കോർപ്പറേഷൻ എന്നിവയാണ് ഈ വിൽപനയിലെ പ്രധാന കരാറുകാർ.
ഖത്തറിന് 200 പാട്രിയറ്റ് അഡ്വാൻസ്ഡ് കേപ്പബിലിറ്റി-2 (PAC-2) ഗൈഡൻസ് എൻഹാൻസ്ഡ് മിസൈൽ-ടാക്റ്റിക്കൽ (GEM-T) ഇന്റർസെപ്റ്ററുകളും 300 PAC3 മിസൈൽ സെഗ്മെന്റ് എൻഹാൻസ്മെന്റ് ഇന്റർസെപ്റ്ററുകളും 4.01 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന അനുബന്ധ ഉപകരണങ്ങളും വിൽക്കുന്നതിനും വകുപ്പ് അംഗീകാരം നൽകി. ലോക്ഹീഡും ആർടിഎക്‌സുമാണ് ഈ വാങ്ങലിലെ പ്രധാന കരാറുകാർ. മറ്റൊരു കരാറിൽ, 992.4 ദശലക്ഷം ഡോളർ വരെ വിലമതിക്കുന്ന 10,000 APKWS-II ഓൾ-അപ്പ്-റൗണ്ട്‌സ് അഡ്വാൻസ്ഡും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ ഖത്തറിന് അനുമതി ലഭിച്ചു. യുഎഇക്ക് 147.6 ദശലക്ഷം ഡോളർ വരെയുള്ള APKWS, അതിന്റെ അനുബന്ധ ഉപകരണങ്ങൾ വിൽക്കുന്നതിനും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയിട്ടുണ്ട്.
ഈ ആയുധങ്ങൾ ഉടൻ വിൽക്കേണ്ട അടിയന്തര സാഹചര്യം നിലവിലുണ്ടെന്നും ഇത്തരം വേഗത്തിലുള്ള കൈമാറ്റം 'അമേരിക്കയുടെ ദേശീയ സുരക്ഷാ താൽപര്യങ്ങൾക്കുള്ളതാണ്' എന്നും റൂബിയോ വിശദീകരണം നൽകിയതായി വകുപ്പിന്റെ പ്രസ്താവനകളിൽ പറയുന്നു.
സാധാരണഗതിയിൽ, ആയുധ വാങ്ങലുകൾ കോൺഗ്രസിന്റെ അവലോകനത്തിന് വിധേയമാണ്, കൂടാതെ ഉപഭോക്താക്കളും വിതരണക്കാരും തമ്മിലുള്ള ചർച്ചകളിലൂടെയാണ് അളവും വിലയും നിശ്ചയിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി മുമ്പ് മാർച്ചിലും പശ്ചിമേഷ്യൻ സഖ്യകക്ഷികൾക്ക് വേഗത്തിലുള്ള ആയുധ വിൽപനയ്ക്ക് അംഗീകാരം നൽകിയിരുന്നു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ മേഖലയിലെ പല രാജ്യങ്ങളും ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ഇരയായിരുന്നു. സുപ്രധാനമായ ഹോർമുസ് കടലിടുക്ക് സംഘർഷത്തിന്റെ ആദ്യ നാളുകൾ മുതൽ അടച്ചിട്ടിരിക്കുകയാണ്, ഇത് ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗതിയില്ലാതെ തുടരുന്നത്, ആകാശ ആക്രമണങ്ങൾ പുനരാരംഭിച്ചേക്കാമെന്ന ഭീതി വർധിപ്പിക്കുന്നതിനിടയിലാണ് പുതിയ ആയുധക്കച്ചവടത്തിന്റെ വാർത്ത പുറത്തുവരുന്നത്.