Select Location
All Locations
State
Region
City / District
കൊച്ചിക്കാർ അറിയാൻ, സമൃദ്ധി@കൊച്ചിയിൽ ഭക്ഷണത്തിന് വില കൂടും..ഇന്ദിരാ കാൻ്റീനിലും

കൊച്ചിക്കാർ അറിയാൻ, സമൃദ്ധി@കൊച്ചിയിൽ ഭക്ഷണത്തിന് വില കൂടും..ഇന്ദിരാ കാൻ്റീനിലും

കൊച്ചി നഗരത്തിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ വിശപ്പകറ്റുന്ന സമൃദ്ധി@കൊച്ചി ബജറ്റ് ഭക്ഷണശാലയും പ്രതിസന്ധിയിൽ. വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തിയതോടെ കുടുംബശ്രീയുടെ ഈ ജനകീയ സംരംഭവും പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടുകയാണ്. ഇതോടെ വർഷങ്ങളായി കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകി വന്ന സമൃദ്ധി ചായയും ലഘുഭക്ഷണങ്ങളും ഉൾപ്പെടെയുള്ള ചില വിഭവങ്ങളുടെ വില വർധിപ്പിച്ചേക്കും.

മെയ് 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്ക് പ്രകാരം 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് 993 രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ സമൃദ്ധിയുടെ പ്രവർത്തനച്ചെലവിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതിനിടെ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഇതുവരെയും പൂർണമായി സാധാരണ നിലയിലായിട്ടില്ല. ആവശ്യത്തിന് പാചകവാതകം ലഭിക്കാത്തതിനാൽ സമൃദ്ധിയുടെ പൊതുഅടുക്കളയിൽ ഇപ്പോൾ വിറകും പാചകവാതകവും ചേർത്താണ് ഭക്ഷണം തയ്യാറാക്കുന്നത്.

"വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ നിരക്ക് കൂട്ടാതെ മുന്നോട്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. എന്നാൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ 20 രൂപയുടെ ഊണ് തുടർന്നും നൽകാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. അതേസമയം, 10 രൂപയ്ക്ക് നൽകുന്ന ചായയും ലഘുഭക്ഷണങ്ങളും ഉൾപ്പെടെയുള്ള ചില വിഭവങ്ങൾക്ക് വില കൂട്ടാതെ പിടിച്ചുനിൽക്കാനാകില്ല. പുറത്തുള്ള കടകളിൽ ഇതേ സാധനങ്ങൾക്ക് ഇതിനകം തന്നെ വലിയ വിലവർധനവുണ്ടായിട്ടും, ജനങ്ങളെ പരിഗണിച്ചാണ് ഇത്രയും കാലം പഴയ നിരക്ക് നിലനിർത്തിയത്', സമൃദ്ധി അധികൃതർ പറഞ്ഞു. സമൃദ്ധിയിൽ വില വർധനവ് നടപ്പായാൽ അത് ഇന്ദിരാ കാന്‍റീനുകളേയും ബാധിച്ചേക്കും. യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ ആരംഭിച്ച ഇന്ദിരാ കാന്റീനുകളിലേക്കുള്ള ഭക്ഷണവും സമൃദ്ധിയുടെ പൊതുഅടുക്കളയിൽ നിന്നാണ് തയ്യാറാക്കുന്നത്. അതിനാൽ പാചകച്ചെലവിലെ വർധനവ് അവിടുത്തെ പ്രവർത്തനത്തെയും ബാധിക്കുമെന്നാണ് സൂചന.

ദിവസേന 35 മുതൽ 40 വരെ വാണിജ്യ സിലിണ്ടറുകൾ ആവശ്യമായ സമൃദ്ധിയുടെ അടുക്കളയിലേക്ക് നിലവിൽ ലഭിക്കുന്നത് 20 മുതൽ 25 വരെ സിലിണ്ടറുകൾ മാത്രമാണ്. ഈ കുറവ് പരിഹരിക്കാനാണ് ദിവസേന ഏകദേശം 600 കിലോ വിറക് ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്. ഏറ്റവും പുതിയ വിലവർധനവിന് മുമ്പ് 25 സിലിണ്ടറുകൾക്ക് രണ്ടായിരം രൂപയിൽ താഴെയായിരുന്ന അധിക ചെലവ് ഇപ്പോൾ 3,000 രൂപയ്ക്ക് മുകളിലെത്തി. ഇതോടെ ദിവസേന പ്രവർത്തനച്ചെലവിൽ ഏകദേശം 25,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനുപുറമെ, വിറകിന് കിലോയ്ക്ക് 8 മുതൽ 9 രൂപ വരെ നൽകേണ്ടതുമുണ്ട്. വിറകിന്റെ ഉപയോഗം താൽക്കാലിക പരിഹാരമാത്രമാണെന്ന് കുടുംബശ്രീ വൃത്തങ്ങൾ പറയുന്നു. "വാണിജ്യ സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാകുന്നതോടെ പൂർണമായും പാചകവാതകത്തിലേക്ക് തിരികെ പോകാനാണ് ഉദ്ദേശിക്കുന്നത്. വിറക് ഉപയോഗിക്കുന്നത് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. പാചകം ചെയ്യാൻ കൂടുതൽ സമയം എടുക്കുന്നതും വലിയ വെല്ലുവിളിയാണ്. അതിലുപരി, അടുക്കളയിലെ അമിതചൂടും പുകയും സഹിച്ച് ജോലി ചെയ്യുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ഇത് ഏറെ പ്രയാസമുണ്ടാക്കുന്ന സാഹചര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.


One India Malayalam 53 minutes ago
Home Flash News