മൃഗങ്ങളിൽ നിന്ന് പടരുന്ന രോഗമോ? ഫാം സന്ദർശിച്ച 16 പേർക്ക് അജ്ഞാത രോഗബാധ; കർശന മുന്നറിയിപ്പ്
എഡിൻബർഗ്∙ സ്കോട്ട്ലൻഡിലെ എഡിൻബർഗിന് സമീപമുള്ള 'ക്രെയ്ഗീസ്' പെറ്റിങ് ഫാം സന്ദർശിച്ച 16 പേർക്ക് സമാനമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു. സന്ദർശകർക്കിടയിൽ രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അധികൃതർ കർശന ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
ഫാം സന്ദർശിച്ച നിരവധി പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. രോഗലക്ഷണങ്ങൾ കാണുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും പ്രായമായവർ, കുട്ടികൾ തുടങ്ങിയ വിഭാഗങ്ങളുമായി സമ്പർക്കം ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമാണോ ഇതെന്ന് ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. ഫാമിലെ മൃഗങ്ങളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവും നേരിട്ട് ഇടപെടുന്നുണ്ട്. സന്ദർശകരുടെ ആരോഗ്യത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഫാം പ്രതിനിധി സിൻക്ലെയർ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുമെന്നും നിലവിലെ നടപടിക്രമങ്ങൾ പുനപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.