നിങ്ങളുടെ തെറ്റിന് വിദ്യാര്‍ത്ഥികളുടെ പോക്കറ്റടിക്കുന്നോ? സിബിഎസ്ഇക്കെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സിബിഎസ്ഇയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പുനര്‍മൂല്യനിര്‍ണ്ണയത്തിനായി വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവിധ ഫീസ് ഈടാക്കുന്ന നടപടി പോക്കറ്റടിക്ക് തുല്യമാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബോര്‍ഡിന്റെ സ്വന്തം പിഴവുകള്‍ മൂലമുണ്ടാകുന്ന പൊരുത്തക്കേടുകള്‍ക്ക് പോലും വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കുന്ന നടപടി അംഗീകരിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.
'വിദ്യാഭ്യാസം ഒരു സേവനത്തില്‍ നിന്ന് ഒരു ബിസിനസാക്കി മാറ്റുമ്പോള്‍, തെറ്റുകള്‍ തിരുത്തപ്പെടുന്നില്ല. അവ വര്‍ധിക്കുന്നു. നമ്മുടെ കുട്ടികള്‍ അതിന് ഏറ്റവും വലിയ വില നല്‍കുന്നു. പോക്കറ്റടിക്കാരെ സൂക്ഷിക്കുക, ഇന്ന് അവര്‍ സിബിഎസ്ഇയില്‍ ഇരിക്കുന്നു. സിബിഎസ്ഇയുടെ തെറ്റ് കാരണം മാര്‍ക്ക് തെറ്റിയാല്‍, നിങ്ങള്‍ക്ക് എന്ത് ലഭിക്കും? ഒരു ബില്‍ ലഭിക്കും,' രാഹുല്‍ ട്വീറ്റ് ചെയ്തു.
ഡിജിറ്റല്‍ സ്‌കാന്‍ കോപ്പി: 100 രൂപ / വിഷയം, പുനഃസമാഹരണം: 100 രൂപ / പേപ്പര്‍, പുനര്‍മൂല്യനിര്‍ണ്ണയം: 25 രൂപ / ചോദ്യം. സ്വന്തം ഉത്തരക്കടലാസ് ശരിയായി പരിശോധിക്കാന്‍ ഒരു കുട്ടിക്ക് 2000 രൂപ വരെ ചെലവഴിക്കേണ്ടി വന്നേക്കാം,' അദ്ദേഹം എക്സില്‍ എഴുതി. 4 ലക്ഷം കുട്ടികള്‍ ഇത്തരത്തില്‍ അപേക്ഷകള്‍ ഫയല്‍ ചെയ്യുമ്പോള്‍ സിബിഎസ്ഇ എത്ര പണം സമ്പാദിക്കുന്നു എന്നൊന്ന് ആലോചിച്ച് നോക്കൂ എന്നും അദ്ദേഹം പറഞ്ഞു,
ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍, തെറ്റായ മാര്‍ക്ക് നല്‍കേണ്ടി വരും. അത് പരിഹരിക്കാനുള്ള ബില്ല് കുട്ടിയാണ് വഹിക്കുന്നത്. തെറ്റ് സിബിഎസ്ഇയുടേതാണ്. ശിക്ഷ കുട്ടിയ്ക്കാണ്. വരുമാനം സര്‍ക്കാരിനും. വിദ്യാഭ്യാസം ഒരു സേവനത്തില്‍ നിന്ന് ഒരു ബിസിനസിലേക്ക് മാറുമ്പോള്‍, തെറ്റുകള്‍ തിരുത്തപ്പെടുന്നില്ല. അവ പെരുകിയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ അതിനുള്ള ഏറ്റവും വലിയ വില കൊടുക്കുകയാണ്. അവരുടെ സമയം, ആത്മവിശ്വാസം, ഭാവി എന്നിവയെല്ലാം,' രാഹുല്‍ പറഞ്ഞു.
സിബിഎസ്ഇ ഒഎസ്എം വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം ശക്തമാക്കിയ രാഹുല്‍ ഗാന്ധി, ബോര്‍ഡിന്റെ ഉത്തരക്കടലാസ് സ്‌കാനിംഗ് പ്രക്രിയയിലെ ക്രമക്കേടുകള്‍ മൂലം ബുദ്ധിമുട്ടുന്ന 18.5 ലക്ഷം വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ അദ്ദേഹം അവഗണിച്ചുവെന്ന് ആരോപിച്ചു. എക്സിലെ ഒരു പോസ്റ്റില്‍, പ്രധാനമന്ത്രി തന്റെ പ്രതിമാസ മന്‍ കി ബാത്ത് പ്രസംഗത്തില്‍ നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സമയം കണ്ടെത്തിയെന്നും, വിദ്യാര്‍ത്ഥികളെക്കുറിച്ച് സംസാരിക്കാന്‍ സമയം കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ, പ്രധാനമന്ത്രിക്ക് മാമ്പഴത്തെക്കുറിച്ച് സംസാരിക്കാന്‍ സമയമുണ്ടായിരുന്നു. ഫോണുകള്‍ ഉപയോഗിച്ച് ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്ത 18.5 ലക്ഷം കുട്ടികളെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് സമയമില്ല. ധര്‍മ്മേന്ദ്ര പ്രധാന്‍ ജി ഇപ്പോഴും ഓഫീസില്‍ ഇരിക്കുന്നു. മോദി ജിയുടെ നിശബ്ദത ഇപ്പോള്‍ നിസ്സംഗതയല്ല. അത് പങ്കാളിത്തമാണ്,' രാഹുല്‍ ഗാന്ധി പറഞ്ഞു.