കെ അണ്ണാമലൈ ബിജെപി വിടുന്നു? പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് വിവരം, സാധ്യതകൾ ഇങ്ങനെ
ചെന്നൈ: മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പാർട്ടി അധ്യക്ഷൻ നിതിൻ നബീനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം അദ്ദേഹം പാർട്ടി വിടാൻ സാധ്യതയുണ്ടെന്നാണ് ലഭ്യമായ വിവരം. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ സംഭവവികാസം. 234 അംഗ സഭയിൽ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത് ഈ തിരഞ്ഞെടുപ്പിൽ.
ഡൽഹിയിലേക്കുള്ള വിമാനം കയറാൻ ചെന്നൈ വിമാനത്താവളത്തിലെത്തിയ അണ്ണാമലൈയോട് മാധ്യമപ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആരാഞ്ഞു. എന്നാൽ വ്യക്തമല്ലാത്ത മറുപടിയാണ് അദ്ദേഹം ചോദ്യങ്ങൾക്ക് നൽകിയത്. 'ദയവായി കാത്തിരിക്കുക. നമ്മൾ രണ്ടു ദിവസത്തിനുള്ളിൽ ഇരുന്ന് സംസാരിക്കും' എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ശ്രദ്ധേയമായ കാര്യം, അദ്ദേഹം വിമാനത്താവളത്തിലെത്തിയ വാഹനത്തിൽ ബിജെപിയുടെ പതാക ഉണ്ടായിരുന്നില്ല എന്നതാണ്.
അണ്ണാമലൈക്ക് ബിജെപിയിൽ അവസരമോ ഭാവിയോ ഇല്ലെന്ന് തോന്നുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ പോലും സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കുന്ന വിശദീകരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അണ്ണാമലൈയുടെ ജന്മദിനത്തിന് മുന്നോടിയായി, നഗരത്തിലെ പ്രധാന റോഡുകളിലും തെരുവുകളിലും 'ഞങ്ങളുടെ നേതാവേ, വരിക ഞങ്ങളെ നയിക്കുക' എന്ന മുദ്രാവാക്യങ്ങൾ ഉൾക്കൊള്ളുന്ന പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 41 വയസുകാരനായ, ഐപിഎസ് ഉദ്യോഗസ്ഥനിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ അണ്ണാമലൈക്ക് രാജ്യസഭാ സീറ്റ് വാഗ്‌ദാനം ചെയ്‌തിരുന്നുവെന്ന് വിവരമുണ്ട്. എന്നാൽ ഈ വാഗ്‌ദാനം അദ്ദേഹം നിരസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ആദ്യം അണ്ണാമലൈ ഒരു കൂട്ടായ്‌മയും പിന്നീട് ഒരു പാർട്ടിയും ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തി ഒരു വലിയ സന്നദ്ധപ്രവർത്തക ശൃംഖല കെട്ടിപ്പടുക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്
'വി ദി ലീഡേഴ്‌സ്' എന്ന പേരിൽ ഒരു എൻജിഒ അണ്ണാമലൈ ഇതിനോടകം തന്നെ നടത്തുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ വലിയ രാഷ്ട്രീയ പദ്ധതിക്ക് അടിത്തറയായി വർത്തിച്ചേക്കാം. പുതിയ പ്രസ്ഥാനം വലിയ തോതിൽ പ്രവർത്തിക്കാനും വിവിധ തൊഴിൽ, സാമൂഹിക മേഖലകളിൽ നിന്ന് സന്നദ്ധപ്രവർത്തകരെ ആകർഷിക്കാനും ശ്രമിക്കുമെന്നും പ്രതീക്ഷിക്കുന്നു.
അദ്ദേഹം രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാർട്ടി തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ജനപ്രീതിയും സംഘടനാപരമായ കെട്ടുറപ്പും പരിശോധിക്കാനുള്ള ആദ്യ അവസരം കൂടിയായിരിക്കും എന്നാണ് കരുതപ്പെടുന്നത്.
അടുത്തിടെ സിബിഎസ്ഇയുടെ ത്രിഭാഷാ നയം നേരത്തെ നടപ്പിലാക്കിയതിനെ അണ്ണാമലൈ കേന്ദ്രത്തിനെതിരെ പരസ്യമായി വിമർശിച്ചിരുന്നു. 2029-30 അധ്യയന വർഷം നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന നയം നേരത്തെ നടപ്പിലാക്കുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അണ്ണാമലൈ വാദിക്കുകയും ചെയ്‌തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനത്തിനെ തുടർന്നാണ് 2020-ൽ അദ്ദേഹം സിവിൽ സർവീസസ് ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്. പിന്നാലെ സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനാവുകയും, അദ്ദേഹത്തിന്റെ മുൻഗാമി എൽ മുരുകൻ കേന്ദ്രമന്ത്രിയായപ്പോൾ തമിഴ്‌നാട് ബിജെപി അധ്യക്ഷനായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്‌തിരുന്നു.
സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ, ദ്രാവിഡ പാർട്ടികൾക്ക് പരമ്പരാഗതമായി ആധിപത്യമുള്ള തമിഴ്‌നാട്ടിൽ ബിജെപിയുടെ സാധ്യതകൾ അണ്ണാമലൈ ഗണ്യമായി ഉയർത്തി. ശക്തമായ പ്രചാരണങ്ങളിലൂടെയും സോഷ്യൽ മീഡിയ ഉപയോഗിച്ചും അദ്ദേഹം പാർട്ടിയുടെ സംഘടനാപരമായ അടിത്തറ വികസിപ്പിക്കുകയും കാര്യമായ വ്യക്തിഗത പിന്തുടർച്ച നേടുകയും ചെയ്‌തെങ്കിലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹം ആവശ്യപ്പെട്ട കോയമ്പത്തൂർ സീറ്റ് നൽകിയിരുന്നില്ല.