യുവ ഇന്ത്യയുടെ ആത്മവിശ്വാസം; നോർവേ ചെസ് കീരീടനേട്ടത്തിൽ പ്രഗ്നാനന്ദയ്ക്ക് അഭിനന്ദനവുമായി ഗൗതം അദാനി
ചെസ്സ് ചരിത്രത്തിൽ ഇന്ത്യയുടെ പേര് സുവർണ്ണാക്ഷരങ്ങളിൽ എഴുതിച്ചേർക്കാൻ യുവ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ. ലോകത്തിലെ ഏറ്റവും പ്രശസ്തവും കഠിനവുമായ ‘നോർവേ ചെസ്സ് 2026’ ടൂർണമെന്റിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് ഇരുപതുകാരനായ പ്രഗ്നാനന്ദ സ്വന്തമാക്കി. പ്രഗ്നാനന്ദയുടെ ഈ ചരിത്ര നേട്ടത്തിൽ അനുമോദനങ്ങൾ അറിയിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അദാനി സ്പോർട്സ്‌ലൈനിന്റെ ഗർവ് ഹേ പദ്ധതിയിലൂടെയാണ് പ്രഗ്നാനന്ദയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായവും അന്താരാഷ്ട്ര പരിശീലനവും ലഭിക്കുന്നത്. ബുദ്ധിയുടെയും മാനസിക അച്ചടക്കത്തിന്റെയും കഠിനമായ പരീക്ഷണം നിറഞ്ഞ ചെസ്സ് ലോകത്ത്, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ അവരുടെ മണ്ണിൽ പോയി തോൽപ്പിച്ച പ്രഗ്നാനന്ദയുടെ പ്രകടനം സമാനതകളില്ലാത്തതാണ്. യുവ ഇന്ത്യയുടെ ആത്മവിശ്വാസമാണ് അവൻ പ്രതിഫലിപ്പിക്കുന്നതെന്ന് പ്രഗ്നാനന്ദയ്ക്ക് അഭിനന്ദനം അറിയിച്ചുക്കൊണ്ട് ഗൗതം അദാനി പറഞ്ഞു. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഡയറക്ടർ പ്രണവ് അദാനിയും താരത്തെ അഭിനന്ദിച്ചു. ഈ വിജയം രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് ചെസ്സ് കളിയിലേക്ക് കടന്നുവരാൻ വലിയ പ്രചോദനമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഓസ്ലോയിൽ വെച്ചായിരുന്നു പ്രഗ്നാനന്ദയുടെ ഈ ചരിത്രവിജയം. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൺ, നിലവിലെ ലോക ചാമ്പ്യൻ ഗുകേഷ് ഡി, അലിറേസ ഫിറൂസ്ജ, വെസ്ലി സോ, വിൻസെന്റ് കെയ്മർ തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരന്ന ടൂർണമെന്റിലാണ് പ്രഗ്നാനന്ദ ചാമ്പ്യനായത്. ടൂർണമെന്റിലുടനീളം അസാധാരണമായ പ്രതിഭയും ശാന്തതയുമാണ് പ്രഗ്നാനന്ദ കാഴ്ചവെച്ചത്. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെ ഈ ഒരൊറ്റ ടൂർണമെന്റിൽ മാത്രം രണ്ടുതവണയാണ് പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്. ഇതോടെ ഒരു ടൂർണമെന്റിൽ കാൾസണെ രണ്ടുതവണ തോൽപ്പിക്കുന്ന അപൂർവ്വം കളിക്കാരുടെ പട്ടികയിൽ ഇന്ത്യൻ താരം ഇടംപിടിച്ചു. കൂടാതെ, നിലവിലെ ലോക ചാമ്പ്യൻ ഇന്ത്യയുടെ തന്നെ ഗുകേഷ് ഡിക്കെതിരെ നേടിയ ക്ലാസിക്കൽ വിജയവും പ്രഗ്നാനന്ദയുടെ കിരീട നേട്ടത്തിൽ നിർണ്ണായകമായി. അവസാന റൗണ്ടിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ അർജുൻ എരിഗൈസിയെ സമനിലയിൽ തളച്ച പ്രഗ്നാനന്ദ, പിന്നീട് നടന്ന അർമ്മഗെദ്ദോൻ ടൈബ്രേക്കിൽ വിജയം ഉറപ്പിക്കുകയായിരുന്നു. 2013-ൽ ആരംഭിച്ച നോർവേ ചെസ്സ് ടൂർണമെന്റ്, കളിയിലെ കടുപ്പമേറിയ നിയമങ്ങൾ കൊണ്ട് ചെസ്സിലെ ‘വിംബിൾഡൺ’ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിനോ നിലവിലെ ലോക ചാമ്പ്യൻ ഗുകേഷ് ഡിക്കോ ഇതുവരെ ഈ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പ്രഗ്നാനന്ദയുടെ ഈ വിജയം ഇന്ത്യൻ കായികരംഗത്തിന് പുതിയൊരു ദിശാബോധം നൽകുന്നതാണ്.