വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ആക്രമണം, തിരിച്ചടിച്ച് ഇറാൻ; സമാധാന ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിൽ
ഇറാനെ വീണ്ടും ആക്രമണവുമായി ഇസ്രയേൽ. കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനെതിരെ പ്രത്യാക്രമണവുമായി ഇസ്രയേൽ. ടെഹ്റാനിലും ഇസ്ഫഹാനിലുമാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഏപ്രിൽ 8ന് വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം ഇസ്രയേലും ഇറാനും നടത്തുന്ന ആദ്യ ആക്രമണമാണിത്. യുഎസിന്റെ നിർദേശ ലംഘിച്ചാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്. ഇതോടെ യുഎസ് ഇറാൻ സമാധാന ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായി. ലബനനിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായിട്ട് ആയിരുന്നു ഇസ്രയേലിന് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ ആക്രമണ പരമ്പര നടത്തിയത്. നിരവധി മിസൈലുകളാണ് ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തത്. ഇസ്രയേലിന്റെ വടക്കൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി ഇറാൻ കൂട്ടത്തോടെ തൊടുത്ത അനവധി മിസൈലുകൾ തങ്ങൾ വിജയകരമായി തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും ചെറുക്കാൻ ഇസ്രയേൽ സേന സജ്ജമാണെന്നും ഇറാന് കനത്ത തിരിച്ചടി നൽകാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കി എന്നാൽ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായാൽ ആക്രമണം കൂടുതൽ ശക്തമായി തുടരുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിൽ മാസത്തിലെ വെടിനിർത്തലിന് ശേഷം ആദ്യമായി ഉണ്ടായ ഈ ആക്രമണത്തിൽ ഇസ്രായേലിൽ ഉടനീളം മണിക്കൂറുകളോളമാണ് അപായ സൈറണുകൾ മുഴങ്ങിയത്. ഇറാന്റെ അവിവേകത്തിന് കനത്ത തിരിച്ചടി നൽകുമെന്നും ഇറാനെ ചാരമാക്കുമെന്നും ഇസ്രായേൽ കടുത്ത ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇസ്രായേൽ പ്രത്യാക്രമണം നടത്തരുതെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. നിലവിലെ അതീവ ഗുരുതരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് പശ്ചിമേഷ്യയിലെ അമേരിക്കൻ സേന കടുത്ത ജാഗ്രതയിലാണ്. ദക്ഷിണ ലെബനനിലെ ടൈർ, നബാതിയ, ബെയ്റൂട്ടിലെ ദാഹിയ തുടങ്ങിയ ആക്രമണങ്ങൾക്കും കൂട്ടപാലായനത്തിനുമുള്ള തിരിച്ചടിയാണ് ഈ ആക്രമണ പരമ്പരയെന്ന് ഇറാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.