വിജയ്‌ക്കെതിരേ അപകീർത്തികരമായ പരാമർശം; യൂട്യൂബർ പോലീസ് കസ്റ്റഡിയിൽ; വിട്ടയക്കണമെന്ന് ബിജെപി
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും മന്ത്രിമാർക്കെതിരേയും അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് യൂട്യൂബർ മാരിദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽനിന്നുള്ള പോലീസ് സംഘമാണ് തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ മധുരയിലെ വീട്ടിലെത്തി മാരിദാസിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് മാരിദാസിനെ ചെന്നൈയിലെത്തിച്ചു.
അതേസമയം, മാരിദാസിന്റെ അറസ്റ്റിൽ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. മാരിദാസിനെ ഉടൻ വിട്ടയക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആവശ്യപ്പെട്ടു.
ടിവികെ സർക്കാരിന്റെ 'റീൽസ് മോഡൽ' ജനങ്ങൾക്ക് മുന്നിൽ വിശദീകരിച്ചതിനാണ് മാരിദാസിനെ വിജയ്‌യുടെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് നൈനാർ നാഗേന്ദ്രൻ ആരോപിച്ചു. വിമർശനങ്ങളെ അടിച്ചമർത്തുക എന്നതാണോ ടിവികെ ജനങ്ങൾക്ക് വാഗ്ദാനം നൽകിയ 'ബദൽ രാഷ്ട്രീയം' എന്നും അദ്ദേഹം ചോദിച്ചു. ഡിഎംകെയ്ക്ക് ബദലാണെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ ടിവികെ ഇപ്പോൾ ഡിഎംകെയെക്കാൾ വേഗത്തിലാണ് ജനാധിപത്യശബ്ദങ്ങളെ അടിച്ചമർത്തുന്നതെന്നും ഇത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.