വീരപ്പന്റെ വിവാദ അഭിമുഖം; 30 വർഷം നീണ്ട നിയമപോരാട്ടത്തിൽ നടി സുകന്യയ്ക്ക് അനുകൂല വിധി; സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ
ചെന്നൈ: പതിറ്റാണ്ടുകൾക്ക് മുമ്പ് സൺടിവി സംപ്രേക്ഷണം ചെയ്ത വീരപ്പന്റെ അഭിമുഖവുമായി ബന്ധപ്പെട്ട കേസിൽ നടി സുകന്യയ്ക്ക് അനുകൂല വിധി. 30 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിധി വന്നത്. സൺടിവി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 1996-ൽ മാധ്യമപ്രവർത്തകൻ നക്കീറൻ ആർ. ഗോപാൽ നടത്തിയ വീരപ്പന്റെ അഭിമുഖം സൺ ടിവി നെറ്റ്‌വർക്ക് സംപ്രേഷണം ചെയ്തിരുന്നു. ഇതിൽ സുകന്യക്കെതിരെ വീരപ്പൻ അപകീർത്തിപരമായ പരാമർശം നടത്തി. നടിക്കെതിരെ അവിഹിത ആരോപണമാണ് വീരപ്പൻ ഉന്നയിച്ചത്. ഇത് സൺടിവി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. സുകന്യയുടെ പരാതിയിൽ സൺ ടിവി നെറ്റ്‌വർക്ക്, നക്കീറൻ ആർ. ഗോപാൽ, വീരപ്പൻ എന്നിവരെ പ്രതികളാക്കി മദ്രാസ് ഹൈക്കോടതി കേസ് ഫയൽ ചെയ്തിരുന്നു. 2015-ൽ സൺ ടിവി നൽകിയ അപ്പീൽ ജസ്റ്റിസ് കെ. കുമരേഷ് ബാബു തള്ളി. അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് ചാനൽ വിവരങ്ങൾ പരിശോധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. 2015 ഏപ്രിൽ 15-ന് സിറ്റി സിവിൽ കോടതി സുകന്യയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ച് സൺ ടിവിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ വിധി വന്നത്.