വിമാനങ്ങളും അർദ്ധസൈനിക വ്യൂഹവും; രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാ വലയത്തിൽ നീറ്റ് പുനഃപരീക്ഷ
ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് 2026 പുനഃപരീക്ഷയുടെ അതീവ രഹസ്യസ്വഭാവമുള്ള സാമഗ്രികൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും എത്തിക്കുന്നതിനുമായി രാജ്യവ്യാപകമായി അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
ചോദ്യക്കടലാസുകൾ, പരീക്ഷയ്ക്ക് ശേഷമുള്ള ഒ.എം.ആർ ഉത്തര കടലാസുകൾ എന്നിവയുൾപ്പെടെയുള്ള അതീവ ജാഗ്രത വേണ്ട സാമഗ്രികളുടെ സുരക്ഷിതമായ നീക്കത്തിനായി സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) എന്നീ വിഭാഗങ്ങളെ ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
ജൂൺ 21-ന് രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിലാണ് പുനപ്പരീക്ഷ നടക്കുക. ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് ഇന്ത്യയിലുടനീളമുള്ള 551 ഹബ്ബ് നഗരങ്ങളിലേക്ക് വ്യോമ-റോഡ് മാർഗ്ഗങ്ങളിലൂടെയുള്ള 'ഹബ്ബ് ആൻഡ് സ്പോക്ക്' ലോജിസ്റ്റിക്സ് ശൃംഖല വഴിയാണ് പരീക്ഷാ സാമഗ്രികൾ എത്തിക്കുന്നത്. ഒന്നിലധികം ഘട്ടങ്ങളായുള്ള യാത്രാ ശൃംഖലയിലൂടെയാണ് ഇവ വിതരണം ചെയ്യുക.
ടു ലെയർ സുരക്ഷയും വ്യോമയാന നിരീക്ഷണവും പരീക്ഷാ സാമഗ്രികളുടെ ഗതാഗതത്തിലും കൈകാര്യം ചെയ്യലിലും ഉടനീളം ടു-ലെയർ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഔദ്യോഗിക നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഈ പദ്ധതി പ്രകാരം, നിർദ്ദിഷ്ട ഹബ്ബുകൾ, വിമാനത്താവളങ്ങൾ, ഹെലിപാഡുകൾ, ലോജിസ്റ്റിക്സ് ശൃംഖലയിലെ മറ്റ് പ്രധാന പോയിന്റുകൾ എന്നിവടങ്ങളിൽ അർദ്ധസൈനിക വിഭാഗം (സി.എ.പി.എഫ്) രണ്ടാമത്തെ സുരക്ഷാ വലയമായി പ്രവർത്തിക്കും.
ലോജിസ്റ്റിക്സ് ഹബ്ബുകൾക്കിടയിൽ സർവീസ് നടത്തുന്ന വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും പരീക്ഷാ സാമഗ്രികളെ അനുഗമിക്കുന്നതിനായി അനുയോജ്യരായ ഉദ്യോഗസ്ഥരെ നാമനിർദ്ദേശം ചെയ്യാൻ സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് വിഭാഗങ്ങൾക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളിൽ ഇവർക്ക് യാത്ര ചെയ്യുന്നതിനായി പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ അനുമതികൾ വാങ്ങുന്നതിനായി ഇവരുടെ വിവരങ്ങൾ കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സൈനിക വിമാനങ്ങളിൽ യാത്ര ചെയ്യുന്ന സായുധ ഉദ്യോഗസ്ഥർ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും ഇതിൽ വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗിക ആയുധങ്ങളുമായി യാത്ര ചെയ്യുന്ന അർദ്ധസൈനികർ വിമാനത്തിൽ കയറുന്നതിന് മുൻപ് ആയുധങ്ങൾ ഹാജരാക്കണം. ഇവ സുരക്ഷിതമായി സൂക്ഷിക്കാനും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ തിരികെ നൽകാനുമുള്ള ക്രമീകരണങ്ങൾ ഒരുക്കും.
ഏകോപനത്തിനായി പ്രത്യേക ഉദ്യോഗസ്ഥർ തപാൽ വകുപ്പും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുമായി (എൻ.ടി.എ) നിരന്തരം ആശയവിനിമയം നടത്തുന്നതിനായി സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് ആസ്ഥാനങ്ങളിൽ പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. തപാൽ അധികൃതരും അർദ്ധസൈനിക വിഭാഗത്തിന്റെ ഫീൽഡ് യൂണിറ്റുകളും തമ്മിലുള്ള ഏകോപനം സുഗമമാക്കുന്നതിന് സംസ്ഥാന അടിസ്ഥാനത്തിൽ സിംഗിൾ പോയിന്റ് ഓഫ് കോൺടാക്റ്റുകളെയും (SPoCs) നിയോഗിക്കും.
ചോദ്യക്കടലാസുകളുടെ വിതരണത്തിനായി അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുന്ന നടപടികൾ ജൂൺ 11-ന് ആരംഭിച്ച് ജൂൺ 19 വരെ തുടരും. പരീക്ഷ അവസാനിച്ചതിന് ശേഷം ഒ.എം.ആർ ഉത്തരം കടലാസുകളും മറ്റ് പരീക്ഷാ സാമഗ്രികളും തിരികെ ശേഖരിച്ച് എത്തിക്കുന്നതിനുള്ള ലോജിസ്റ്റിക്സ് (റിവേഴ്സ് ലോജിസ്റ്റിക്സ്) നടപടികൾ ജൂൺ 21 വൈകുന്നേരത്തോടെ ആരംഭിക്കും.
പരീക്ഷ തികച്ചും സുരക്ഷിതമായും സുഗമമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും പൂർണ്ണ പിന്തുണയും ഏകോപനവും നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.