കപ്പലുകൾക്ക് നേരെ ഇന്നലെയും ആക്രമണം; US നയതന്ത്രജ്ഞനെ വീണ്ടും വിളിച്ച് വരുത്തി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം വാണിജ്യ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധം അറിയിക്കാൻ അമേരിക്കൻ സ്ഥാനപതി കാര്യാലയത്തിന്റെ ചുമതലയുള്ള ജെയ്‌സൺ മീക്‌സിനെ വിദേശകാര്യ മന്ത്രാലയം വീണ്ടും വിളിച്ചുവരുത്തി. ഇന്നലെ 20 ഇന്ത്യൻ നാവികർ സഞ്ചരിച്ച മറ്റൊരു കപ്പലും ആക്രമണത്തിന് ഇരയായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ യു.എസ് നയതന്ത്രകാര്യങ്ങളുടെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറിയാണ് അമേരിക്കൻ പ്രതിനിധിയെ വിളിച്ചുവരുത്തിയത്. വിദേശകാര്യ മന്ത്രാലയം അമേരിക്കൻ പ്രതിനിധിയെ വിളിച്ചുവരുത്തുന്നത് ഇത് രണ്ടാം തവണയാണ്. നാലുദിവസത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യൻ നാവികർ സഞ്ചരിച്ച കപ്പലിന് നേരെ ആക്രമണമുണ്ടാകുന്നത്.
ഒമാൻ തീരത്തുവെച്ച് യു.എസ്. നാവികസേനയുടെ മിസൈലേറ്റ് തീപിടിച്ച ഒരു ചരക്കുകപ്പലിൽനിന്ന് മൂന്ന് ഇന്ത്യൻ നാവികരെ കാണാതായിരുന്നു. ഇവർ മൂന്ന് പേരും മരിച്ചതായി വിവരം ലഭിച്ചിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഹോർമുസ് കടലിടുക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള 13 ഇന്ത്യൻ പതാകയുള്ള കപ്പലുകളിലായി 622 ഇന്ത്യൻ നാവികർ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിപുലമായ ഗൾഫ് മേഖലയിലെ നൂറുകണക്കിന് വിദേശ പതാകയുള്ള ചരക്ക് കപ്പലുകളിൽ ഏകദേശം 18,000 ഇന്ത്യക്കാർ പ്രവർത്തിക്കുന്നുണ്ട്. ഹോർമുസിൽ സംഘർഷം കടുക്കുമ്പോൾ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ മാറ്റിയിട്ടുണ്ട്.