മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടില്ല; പാലക്കാട് മെഡിക്കൽ കോളേജിൽ ശമ്പളം മുടങ്ങി
ധനവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വി ഡി സതീശൻ ഫയലിൽ ഒപ്പിടാത്തതിനെ തുടർന്ന് പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ശമ്പള വിതരണം മുടങ്ങി. നാനൂറിലധികം ജീവനക്കാർക്കാണ് ശമ്പളം മുടങ്ങി. സാധാരണ നിലയിൽ അഞ്ചാം തീയതിക്കുള്ളിൽ നൽകുന്ന ശമ്പളം 11-ാം തീയതി എത്തിയിട്ടും നൽകിയിട്ടില്ല.
ശമ്പള വിതരണത്തിന് തുക ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. തുക അനുവദിക്കുന്നതിനുള്ള ഫയൽ ധനവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിട്ട് ദിവസങ്ങളായി. എന്നാൽ ഇതുവരെയും മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടിട്ടില്ല. ശമ്പളം ലഭിക്കാൻ ഇനിയും ഒരാഴ്ച സമയം എടുക്കുമെന്നാണ് സൂചന. ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവരെയും ശമ്പള പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ ശമ്പളം മുടങ്ങുന്നത് ഏറെ കാലത്തിനുശേഷമാണ്. ജില്ലയിൽ നിന്നുള്ള മന്ത്രിയുടെ വകുപ്പിനു കീഴിലായിട്ട് കൂടിയാണ് മെഡിക്കൽ കോളേജിന് ഈ ദുരവസ്ഥ.
തരൂർ മണ്ഡലം എംഎൽഎ പി പി സുമോദ് വിഷയം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഭരണമാറ്റത്തിന് പിന്നാലെ പല തസ്തികകളിലും മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റം നടത്തിയതും നടപടിക്രമങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു. അധികാരത്തിലെത്തിയതിനു പിന്നാലെ മന്ത്രി കെ എ തുളസി മെഡിക്കൽ കോളേജിന്റെ സമഗ്ര വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ നിരവധിതവണ യോഗം ചേർന്നിരുന്നു എന്നും എന്നാൽ ശമ്പള വിതരണംപോലും ശരിയായി നടപ്പാക്കാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.