യുഎസ്-ഇറാൻ ചർച്ച അവസാനിച്ചു; മരവിപ്പിച്ച ഫണ്ടുകൾ ഇറാനു വിട്ടുനൽകും, എണ്ണ കയറ്റുമതിയിൽ ഇളവ്, ഹോർമുസ് സുരക്ഷ
ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ (MoU) അടിസ്ഥാനത്തിൽ സ്വിറ്റ്സർലാൻഡിലെ ബർഗൻസ്റ്റോക്കിൽ നടന്ന ഒന്നാം ഘട്ട ചർച്ചകൾ സമാപിച്ചു. ഇറാൻ, അമേരിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും മധ്യസ്ഥത വഹിച്ച ഖത്തറും പാകിസ്ഥാനും ചർച്ചകളിൽ പങ്കെടുത്തു. ലേക് ലൂസേൺ ഉച്ചകോടി വളരെ മികച്ച അന്തരീക്ഷത്തിലാണ് നടന്നതെന്നും തുടർ ചർച്ചകൾക്കായുള്ള സാങ്കേതിക സംവിധാനം രൂപീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ പുരോഗതി കൈവരിക്കാൻ സാധിച്ചതായും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
എണ്ണ കയറ്റുമതിയിൽ ഇളവുകളും മരവിപ്പിച്ച ഫണ്ടുകളൾ വിട്ടു നൽകുന്നതും
ലെബനൻ യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുന്ന നിർണ്ണായകമായ പുരോഗതി ചർച്ചയിലൂടെ കൈവരിക്കാൻ സാധിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി അവകാശപ്പെട്ടു. പാകിസ്ഥാന്റെയും ഖത്തറിന്റെയും നിരന്തരമായ മധ്യസ്ഥ ശ്രമങ്ങളാണ് ഇതിന് വഴിയൊരുക്കിയത്. ഇതിന്റെ ഭാഗമായി ഇറാന്റെ എണ്ണ, പെട്രോകെമിക്കൽ കയറ്റുമതിക്കുമേലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുകയും മരവിപ്പിച്ചിരുന്ന ചില ആസ്തികൾ മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇറാന്റെ പുനർനിർമ്മാണത്തിനും വികസനത്തിനുമായുള്ള വലിയൊരു പദ്ധതിക്ക് തുടക്കമിട്ടതായും ഈ പ്രക്രിയയുടെ ആദ്യത്തെ യഥാർത്ഥ പരീക്ഷണം ലെബനൻ സംഘർഷരഹിത സെല്ലിന്റെ രൂപീകരണമായിരിക്കുമെന്നും അദ്ദേഹം തന്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ വ്യക്തമാക്കി.
എന്താണ് ധാരണാപത്രത്തിലുള്ളത്? മധ്യസ്ഥതയ്ക്ക് രാഷ്ട്രീയ മേൽനോട്ടം നൽകുന്നതിനായി ഒരു ഉന്നതതല സമിതി രൂപീകരിക്കാൻ ഇരുവിഭാഗവും സമ്മതിച്ചു. ഈ സമിതിക്ക് കീഴിൽ ആണവ പ്രശ്നങ്ങൾ, ഉപരോധങ്ങൾ എന്നിവ പരിശോധിക്കുന്നതിനും ധാരണാപത്രം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി പ്രത്യേക വർക്കിംഗ് ഗ്രൂപ്പുകൾ പ്രവർത്തിക്കും. 60 ദിവസത്തിനകം അന്തിമ കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള ഒരു റോഡ്മാപ്പിനും ഉന്നതതല സമിതി രൂപം നൽകിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ സുരക്ഷയും ലെബനൻ സമാധാനവും അനിഷ്ട സംഭവങ്ങളും ആശയവിനിമയ തകരാറുകളും ഒഴിവാക്കുന്നതിനും ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുമായി ഇരുവിഭാഗങ്ങൾക്കുമിടയിൽ ഒരു പ്രത്യേക ആശയവിനിമയ ലൈൻ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ലെബനനിലെ സൈനിക നടപടികൾ അവസാനിപ്പിക്കുന്നത് നിരീക്ഷിക്കുന്നതിനായി ബന്ധപ്പെട്ട കക്ഷികളെയും ലെബനൻ റിപ്പബ്ലിക്കിനെയും ഉൾപ്പെടുത്തി ഒരു പ്രത്യേക സെൽ രൂപീകരിക്കാനും ധാരണയായി. ഈ ആഴ്ചയുടെ ബാക്കി ദിവസങ്ങളിലും ബർഗൻസ്റ്റോക്ക് റിസോർട്ടിൽ സാങ്കേതിക ചർച്ചകൾ തുടരും.