ദാനധർമ്മമല്ല, അന്തസ്സോടെയുള്ള വീട്; ലോഗോ രാഷ്ട്രീയത്തിന് വഴങ്ങാത്ത എൽ.ഡി.എഫ്, കെ എം ഷാജിയുടേത് കീഴടങ്ങൽ നയം
ഭവനരഹിതർക്ക് നൽകുന്ന വീടുകളിൽ കേന്ദ്ര സർക്കാരിന്റെ എംബ്ലവും പ്രധാനമന്ത്രിയുടെ ചിത്രവും പതിപ്പിക്കണമെന്ന നിബന്ധനയെ അനുകൂലിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കേന്ദ്രം നൽകുന്ന പണം തടയപ്പെടാതിരിക്കാൻ വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിക്കുന്നതിൽ തെറ്റില്ലെന്ന ഷാജിയുടെ നിലപാട് സംസ്ഥാനത്തിന്റെ ആത്മാഭിമാനത്തെയും ഫെഡറൽ സംവിധാനത്തെയും അടിയറവ് വെക്കുന്നതാണെന്ന് ആണ് പ്രധാന വിമർശനം.
പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ എംബ്ലം പതിക്കുന്നതിനെ ന്യായീകരിച്ചാണ് അദ്ദേഹം സംസാരിച്ചത്. കേന്ദ്രവുമായി ഒരു ‘അൺഹെൽത്തി’ ഡിബേറ്റിലേക്ക് പോകാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും, പണ്ട് കോൺഗ്രസ് ഭരണകാലത്തും സമാനമായ രീതികൾ ഉണ്ടായിരുന്നുവെന്നുമാണ് മന്ത്രിയുടെ വാദം.
എന്നാൽ, വീട് ലഭിക്കുന്നവരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് എൽ.ഡി.എഫിന്റെ നിലപാട്. ആരെങ്കിലും ദാനം നൽകിയ വീടാണ് ഇതെന്ന പ്രതീതി ഉണ്ടാക്കുന്നത് ശരിയല്ലെന്നും, ഉടമസ്ഥരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന ഒന്നും വീടിന് മുന്നിൽ പ്രദർശിപ്പിക്കാൻ പാടില്ലെന്നും ആയിരുന്നു കഴിഞ്ഞ സർക്കാർ പറഞ്ഞിരുന്നത്. മൂന്ന് ലക്ഷത്തിലധികം വീടുകൾ യാതൊരു വിധ ലോഗോകളോ ഫോട്ടോകളോ ഇല്ലാതെ ആയിരുന്നു എൽ.ഡി.എഫ് സർക്കാർ പൂർത്തിയാക്കിയത്. ലോഗോ വെക്കാത്തതിന്റെ പേരിൽ കേന്ദ്ര വിഹിതം തടഞ്ഞാലും പാവപ്പെട്ടവരുടെ അന്തസ്സ് സംരക്ഷിക്കുമെന്ന നിലപാടിലാണ് ഇടതുപക്ഷം നിലകൊണ്ടത്. കെ എം ഷാജിയെപ്പോലെയുള്ളവർ ഇത്തരം ജനക്ഷേമ നിലപാടുകളെ വിമർശിക്കുമ്പോൾ, ലോഗോ രാഷ്ട്രീയത്തേക്കാൾ ഉപരിയായി മനുഷ്യന്റെ അന്തസ്സിന് വില നൽകുന്ന എൽ.ഡി.എഫ് സർക്കാരിന്റെ നിലപാടാണ് ശരിയെന്ന് പറയാൻ കഴിയും.