മഹാരാഷ്ട്രയിൽ വൻ ട്വിസ്റ്റ്; ശരദ് പവാർ പക്ഷം കോൺഗ്രസിൽ തിരിച്ച് പോയേക്കുമെന്ന ചർച്ചകൾ സജീവം
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാകുന്നത് എൻ.സി.പി. ശരദ് പവാർ വിഭാഗത്തിന്റെ രാഷ്ട്രീയ ഭാവിയാണ്. ശരദ് പവാർ കോൺഗ്രസിലേക്ക് തിരിച്ചുപോയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, ലയനചർച്ചകൾ സജീവമാണെന്ന സൂചനകളാണ് കോൺഗ്രസ് നേതാക്കൾ നൽകുന്നത്. അതേസമയം, വാർത്തകൾ നിഷേധിച്ച് ശരദ് പവാർ രംഗത്തെത്തിയിട്ടുണ്ട്. എൻ.സി.പി. (ശരദ് പവാർ വിഭാഗം) അധ്യക്ഷൻ ശരദ് പവാർ കോൺഗ്രസിലേക്ക് തിരിച്ചുപോയേക്കുമെന്ന റിപ്പോർട്ടുകളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ വിജയ് വഡെട്ടിവാറും സതേജ് പാട്ടീലും നടത്തിയ പരാമർശങ്ങളാണ് അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നത്.
കോൺഗ്രസിൽ ലയിച്ചാൽ തന്റെ വിശ്വസ്തന് മഹാരാഷ്ട്ര പി.സി.സി. അധ്യക്ഷസ്ഥാനവും, മകളും എം.പിയുമായ സുപ്രിയ സുലെയ്ക്ക് ദേശീയ നേതൃത്വത്തിൽ പ്രധാന ചുമതലയും ഉറപ്പാക്കാനാണ് പവാർ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസുമായുള്ള ലയനസാധ്യത മുന്നോട്ടുവെച്ച് എൻ.ഡി.എയുമായി രാഷ്ട്രീയ വിലപേശൽ നടത്തുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. സുപ്രിയ സുലെ എൻ.ഡി.എയിൽ ചേർന്ന് കേന്ദ്രമന്ത്രിസഭയിൽ ഇടംപിടിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. 1999-ൽ കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞാണ് ശരദ് പവാർ എൻ.സി.പി. രൂപീകരിച്ചത്. 2023-ൽ അജിത് പവാറിന്റെ നേതൃത്വത്തിൽ പാർട്ടി പിളർന്നതോടെ, സംഘടന വീണ്ടും പ്രതിസന്ധി നേരിടുകയാണ്. എന്നാൽ, പാർട്ടി പിളരുകയോ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ ചെയ്യുന്നില്ലെന്ന് ശരദ് പവാർ വ്യക്തമാക്കി. നിലവിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് മഹാരാഷ്ട്രയിൽ എട്ട് ലോക്സഭാംഗങ്ങളും പത്ത് നിയമസഭാംഗങ്ങളുമാണുള്ളത്. രാഷ്ട്രീയ അഭ്യൂഹങ്ങൾക്കിടയിലും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മഹാരാഷ്ട്ര.