ഗൾഫിൽ ഇറാന്റെ കനത്ത വ്യോമാക്രമണം; യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും, ചെറുത്ത് രാജ്യങ്ങൾ
ദുബായ്∙ ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ കനത്ത വ്യോമാക്രമണം. ചിതറിവീണ മിസൈൽ ഭാഗങ്ങൾ പതിച്ചു കുവൈത്തിൽ ഒരാൾക്ക് പരുക്കേറ്റു. ബഹ്റൈനിൽ പുലർച്ചെ പലതവണ മുന്നറിയിപ്പു സൈറനുകൾ മുഴങ്ങി. ആരും വീടിനു പുറത്തിറങ്ങരുതെന്നും പുറത്തുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നും നിർദേശം നൽകി.
കുവൈത്തിന്റെ വിവിധയിടങ്ങളിൽ വലിയ സ്ഫോടനശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. 3 ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലും 10 ഡ്രോണുകളുമാണ് കുവൈത്തിൽ ആക്രമണം നടത്തിയത്. ഖത്തറിലും രാവിലെ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. ജോർദാനിലെ യുഎസ് സേനാത്താവളം ലക്ഷ്യമിട്ടെത്തിയ 10 മിസൈലുകളിൽ 8 എണ്ണം വെടിവച്ചിട്ടു.
∙ ഒപെക്ക് വിടില്ലെന്ന് ഇറാഖ് പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്നു പുറത്തു പോകില്ലെന്ന് ഇറാഖ് അറിയിച്ചു. എന്നാൽ, ഉയർന്ന അളവിൽ ഇന്ധനം ഉൽപാദിപ്പിക്കുന്നതിന് ഇറാഖിന്റെ ഉൽപാദന ക്വോട്ട പുതുക്കി നിശ്ചയിക്കണമെന്നു പ്രധാനമന്ത്രി അലി അൽ സെയ്ദി പറഞ്ഞു. നിലവിൽ ഇറാഖിന് അനുവദിച്ചിരിക്കുന്ന ക്വോട്ട പര്യാപ്തമല്ല. എണ്ണ ഉൽപാദനത്തിന്റെ അളവിൽ സൗദി കഴിഞ്ഞാൽ ഒപെക്കിൽ രണ്ടാം സ്ഥാനം ഇറാഖിനാണ്. എന്നാൽ, അനുവദനീയമായ ഉൽപാദനത്തിന്റെ അളവ് സൗദിയെക്കാൾ വളരെ കുറവാണ്.