'മുഖം ഉൾപ്പെടുത്താതെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു' വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ
മുഖം ഉൾപ്പെടുത്താതെ തന്റെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തിയെന്നും ചിത്രം പിന്നീട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തുവെന്നും മന്ത്രി ബിന്ദു കൃഷ്ണയുടെ വെളിപ്പെടുത്തൽ. കൊല്ലത്ത് ഒരു സ്‌കൂളിലെ പരിപാടിക്കിടെ ആയിരുന്നു സംഭവമെന്നും മന്ത്രി പറഞ്ഞു. ഇത് കണ്ട ചിലർ പ്രശ്നമുണ്ടാക്കി ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും മറ്റു ചിലർ സ്ക്രീൻ ഷോട്ട് എടുത്തു. മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്ന് ചോദിച്ച മന്ത്രി ആരാണ് തന്റെ ചിത്രം പകര്‍ത്തിയതെന്നും ഏത് സ്‌കൂളില്‍ ആണ് സംഭവം നടന്നതെന്നും വെളിപ്പെടുത്തുന്നില്ലെന്നും പറഞ്ഞു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങള്‍ തുടരുകയാണെന്നും അതിക്രമങ്ങള്‍ തടയാന്‍ വനിതാ ശിശു ക്ഷേമ വകുപ്പ് നടപടികള്‍ സ്വീകരിക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. സീറോ ടോളറന്‍സ് നയമാണ് വകുപ്പ് സ്വീകരിക്കുന്നത്. സേഫ് വുമണ്‍, സേഫ് ഫാമിലി നയം നടപ്പിലാക്കും. ഒറ്റപെട്ട സൂരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ ഉള്ള സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീ സുരക്ഷാ പെൻഷൻ മുടങ്ങിയ സംഭവത്തിൽ കഴിഞ്ഞ സർക്കാർ പദ്ധതി കൊണ്ട് വന്നത് ഒട്ടും ആത്മാർത്ഥത ഇല്ലാതെയാണെന്നും മന്ത്രി ബിന്ദു കൃഷ്ണ വിമർശിച്ചു. അതിനെക്കാൾ മികച്ച പദ്ധതി ഈ സർക്കാർ കൊണ്ട് വരും. തൊഴിലിടങ്ങളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ നിരീക്ഷിക്കും. കേരളത്തിന് പുറത്തുള്ള ആഭ്യന്തര പരാതി പരിഹാര സെല്ലുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ മറ്റ് സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.