Select Location
All Locations
State
Region
City / District
'ഒരു സാധാരണ കാർ ഉടമയ്ക്ക് മൈലേജ് പരിശോധിക്കാൻ കഴിയില്ല'; ഇ20യെ വീണ്ടും ന്യായീകരിച്ച് ഗഡ്‌കരി

'ഒരു സാധാരണ കാർ ഉടമയ്ക്ക് മൈലേജ് പരിശോധിക്കാൻ കഴിയില്ല'; ഇ20യെ വീണ്ടും ന്യായീകരിച്ച് ഗഡ്‌കരി

ന്യൂഡൽഹി: എഥനോൾ കലർന്ന പെട്രോളിനെച്ചൊല്ലിയുള്ള വിവാദം ശക്തമാവുന്നതിനിടെ ഒരു ശരാശരി കാർ ഉടമയ്ക്ക് സ്വന്തം വാഹനത്തിന്റെ ഇന്ധനക്ഷമത കൃത്യമായി അളക്കാൻ കഴിയില്ലെന്നും അംഗീകൃത ഡീലർമാർ നടത്തുന്ന പരിശോധനകളെ ആശ്രയിക്കണമെന്നും റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. ഇ20 പെട്രോളിലേക്ക് മാറിയതിന് ശേഷം സിറ്റി ഡ്രൈവിംഗിൽ തന്റെ കാറിന്റെ മൈലേജ് കുറഞ്ഞുവെന്ന് അവകാശപ്പെട്ട ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നിതിൻ ഗഡ്‌കരി.

2023-ൽ വാങ്ങിയ തന്റെ കാറിന്റെ മൈലേജ്, ഇ20-ന് അനുസൃതമായി, ഈയിടെയായി 11 കി.മീ/ലിറ്ററിൽ നിന്ന് 7 കി.മീ/ലിറ്ററായി കുറഞ്ഞുവെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡാഷ് ബോർഡിലെ ഡിസ്പ്ലേ മാത്രം നോക്കിയത് കൊണ്ട് കാര്യമില്ലെന്നും ഇതിന്, നിർമ്മാതാവ് അംഗീകരിച്ച ടെസ്‌റ്റിങ് ഉപകരണങ്ങളിലൂടെ മാത്രമേ കൃത്യമായ ഇന്ധനക്ഷമത റീഡിംഗുകൾ ലഭിക്കുകയുള്ളൂവെന്ന് ആവർത്തിച്ചു.

'എനിക്കും നിങ്ങൾക്കും മൈലേജ് പരിശോധിക്കാൻ കഴിയില്ല. കമ്പനിയുടെ അംഗീകൃത ഡീലറുടെ മെഷീൻ ഉപയോഗിച്ച് മാത്രമേ ഒരു കാറിന്റെ മൈലേജ് പരിശോധിക്കാൻ കഴിയൂ' എന്ന് അദ്ദേഹം പറഞ്ഞു. ഇ20 പെട്രോളിന് ചില വാഹനങ്ങളിൽ ഇന്ധനക്ഷമത 3-5 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്ന് കേന്ദ്രം അംഗീകരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിയുടെ ന്യായീകരണം. എഥനോൾ കലർന്ന പെട്രോൾ പദ്ധതിയെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകാൻ ലക്ഷ്യമിട്ടുള്ള ചോദ്യോത്തര രേഖ കഴിഞ്ഞയാഴ്‌ച പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം പുറത്തിറക്കിയിരുന്നു. അതിൽ, ഇ20 പെട്രോൾ ചില വാഹനങ്ങളിൽ ഇന്ധനക്ഷമത കുറയ്ക്കുമെന്ന് സർക്കാർ സമ്മതിച്ചെങ്കിലും മൈലേജ് മാത്രമല്ല പരിഗണിക്കേണ്ട ഘടകം എന്ന് വാദിച്ചു.

'ചില വാഹനങ്ങളിൽ ഇന്ധനക്ഷമതയിൽ 3-5 ശതമാനം കുറവുണ്ടാകുമെന്നത് ശരിയാണ്. എന്നാൽ മൈലേജ് ഒരു പാരാമീറ്റർ മാത്രമാണ്' എന്നായിരുന്നു മന്ത്രാലയം പറഞ്ഞത്. എഥനോൾ മിശ്രിതം വർധിപ്പിക്കുന്നതിനും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായി ഏപ്രിൽ 1 മുതൽ ഇ20 പെട്രോൾ രാജ്യവ്യാപകമായി വിൽക്കാൻ കേന്ദ്രം നിർബന്ധിതമാക്കിയിരുന്നു.

എന്നാൽ ഇതിന് വാഹനമോടിക്കുന്നവരിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വരികയും ഓട്ടോമൊബൈൽ വ്യവസായത്തിലെ വിഭാഗങ്ങളിൽ ആശങ്കയുണ്ടാക്കുകയും ചെയ്‌തിരുന്നു. അതേസമയം, നിലവിൽ വാഹന ഉടമകൾക്ക് മൈലേജ് പരിശോധിക്കാൻ പൂർണമായും കഴിയില്ല എന്നത് വസ്‌തവമാണെങ്കിലും ഏകദേശ ധാരാ ലഭിക്കും. ഡാഷ്‌ബോർഡ് റീഡിംഗുകൾ എസ്‌റ്റിമേറ്റ് ആണെങ്കിലും അത് ഏകദേശ യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്നു.

അതേസമയം, മൈലേജിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ വേറെയുമുണ്ട്. എല്ലാ ഡ്രൈവിംഗ് അവസ്ഥയിലും വാഹനങ്ങൾ കൃത്യമായ മൈലേജ് നൽകില്ല. ട്രാഫിക്, സിറ്റി, ഹൈവേ ഡ്രൈവിംഗ്, എയർ കണ്ടീഷനിംഗ് ഉപയോഗം, ടയർ മർദ്ദം, ഡ്രൈവിംഗ് ശൈലി, വാഹന ഭാരം എന്നിവയും ഇന്ധന ഉപഭോഗത്തെ സ്വാധീനിക്കുന്നുണ്ട്. ഇത്രയൊക്കെ ആണെങ്കിലും നിലവിലെ ഇ20 പെട്രോൾ ഇന്ധനക്ഷമതയെ ഗണ്യമായി കുറയ്ക്കുമെന്ന ആക്ഷേപം ശക്തമാണ്.


One India Malayalam 1 hour ago
Home Flash News