'കാപ്പ കേസിലെ പ്രതി സുഗതന് വിലങ്ങില്ല,രാഷ്ട്രീയകേസുകളിലെ സിപിഎം പ്രവർത്തകർക്ക് കൈവിലങ്ങ്';വിമർശിച്ച് ജോയ്
പോലീസും ഭരണകുടവും സിപിഎമ്മിനോട് ഇരട്ടനീതി കാണിക്കുന്നുവെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി ജോയ്. സിപിഎം നേതാവ് ഐപി ബിനുവിനെ തെളിവെടുക്കാനായി കൊണ്ടുവന്നപ്പോൾ വിലങ്ങണിയിച്ച് കൊണ്ടുവന്നതും അതേസമയം കാപ്പ കേസ് പ്രതിയും ബിജെപി കൗൺസിലറുമായ സുഗതനെ തെളിവെടുപ്പിനായി വിലങ്ങ് അണിയിക്കാതെ കൊണ്ടുവന്നതും ചൂണ്ടിക്കാട്ടിയാണ് വിമർശനം. കോൺഗ്രസ് സർക്കാരിന്റെയും പോലീസിന്റെയും സംഘപരിവാർ അനുകൂല നിലപാടും, ഒളിഞ്ഞുകിടക്കുന്ന കോൺഗ്രസ്-ബി ജെ പി കൂട്ടുകെട്ടും ഇതിലൂടെ മറനീക്കി പുറത്തുവരികയാണെുന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
' പോലീസിന്റെയും ഭരണകൂടത്തിന്റെയും ഇരട്ടനീതിയുടെ ഏറ്റവും വലിയ തെളിവ്! ഈ രണ്ട് ചിത്രങ്ങൾ ശ്രദ്ധിക്കുക: ഐ.പി. ബിനുവിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ വിലങ്ങണിയിച്ച പോലീസിന്റെ കർശനമായ നിലപാടാണ് ഒരുവശത്ത്. എന്നാൽ മറുവശത്ത് കൊലപാതകശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കാപ്പ (KAAPA) ചുമത്തി വിയ്യൂർ ജയിലിൽ കിടക്കുന്ന ബി.ജെ.പി കൗൺസിലർ സുഗതനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ഒരു കൈവിലങ്ങുപോലുമില്ലാതെയാണ് പോലീസ് സ്വീകരിച്ചത്! കോൺഗ്രസ് സർക്കാരിന്റെയും പോലീസിന്റെയും സംഘപരിവാർ അനുകൂല നിലപാടും, ഒളിഞ്ഞുകിടക്കുന്ന കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടും ഇതിലൂടെ മറനീക്കി പുറത്തുവരികയാണ്', ജോയ് കുറിച്ചു.
അതിനിടെ ആർ സുഗതന് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശവുമായി മുൻ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. സ്വാതന്ത്ര്യ സമരസേനാനികൾ ചരിത്രത്തിൽ ജയിൽവാസം അനുഷ്ഠിച്ചെങ്കിൽ, നമ്മുടെ കാലഘട്ടത്തിലെ പുതിയ 'ദേശസ്നേഹി'കൾ ജയിലിലാകുന്നത് ഗുണ്ടാ കേസുകളിലാണെന്നത് എത്ര വലിയ പുരോഗമനമാണെന്ന് അദ്ദേഹം പരിഹസിച്ചു. 'കേരള ചരിത്രത്തിൽ ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു അപൂർവ്വ മുഹൂർത്തത്തിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. ജനവിധിയുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ടവർക്ക് പകരം, ജയിലിന്റെ നാല് ചുമരുകൾക്കുള്ളിൽ നിന്ന് ഒരു ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്യുന്നു. സ്വാതന്ത്ര്യ സമരസേനാനികൾ ചരിത്രത്തിൽ ജയിൽവാസം അനുഷ്ഠിച്ചെങ്കിൽ, നമ്മുടെ കാലഘട്ടത്തിലെ പുതിയ 'ദേശസ്നേഹി'കൾ ജയിലിലാകുന്നത് ഗുണ്ടാ കേസുകളിലാണെന്നത് എത്ര വലിയ പുരോഗമനമാണ്! ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ നടത്തുമ്പോൾ അത് അർത്ഥവത്താവുന്നത് തീർച്ചയായും ബിജെപിക്ക് മാത്രമാണ്. ഈ ചരിത്രനിമിഷം യാഥാർത്ഥ്യമാക്കാൻ എല്ലാവിധ സൗകര്യങ്ങളും ഏർപ്പാടാക്കി നൽകിയ നമ്മുടെ ഉദാരമതികളായ യുഡിഎഫ് സർക്കാരിന് ഒരു കോടി അഭിവാദ്യങ്ങൾ..!കേരളം മാറി ചിന്തിക്കുന്നു.. ജയിലിൽ നിന്ന് ഭരണസിരാകേന്ദ്രത്തിലേയ്ക്ക്!', അദ്ദേഹം പറഞ്ഞു.
അതേസമയം കള്ളക്കേസുകളിൽ കുടുക്കി ജനകീയനായ കൗൺസിലറിനെ ജയിലിലടച്ച സിപിഎം മാഫിയയ്ക്കും അതിന് ഒത്താശ ചെയ്ത കോൺഗ്രസ് സർക്കാരിനും ആഭ്യന്തര വകുപ്പിനും അവർ മുന്നോട്ടുവെക്കുന്ന അപകട രാഷ്ട്രീയത്തിനും ഏറ്റ തിരിച്ചടിയാണ് സുഗതൻ്റെ സത്യപ്രതിജ്ഞയെന്നാണ് ബി ജെ പി നേതൃത്വത്തിൻ്റെ പ്രതികരണം. കാലങ്ങളായി സിപിഎം കെട്ടിപ്പൊക്കിയ മാഫിയകളുടെ പതനത്തിൽ വിരളിപൂണ്ട ഇൻഡി മുന്നണി നഗരസഭാ ഭരണത്തെ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾ ഇതോടെ വിഫലമായിരിക്കുന്നുവെന്നും നേതൃത്വം പ്രതികരിച്ചു. 'ജനകീയ ഭരണം തിരുവനന്തപുരത്ത് തുടരും. വികസിത തിരുവനന്തപുരം യാഥാർത്ഥ്യമാകുക തന്നെ ചെയ്യും', നേതൃത്വം കൂട്ടിച്ചേർത്തു.