അയോധ്യയിലെ രാമക്ഷേത്രത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) തസ്തികയിലേക്കുള്ള ഒഴിവിലേക്ക് ലഭിച്ചത് ആയിരത്തോളം അപേക്ഷകൾ. ഉന്നത പദവികളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരാണ് അപേക്ഷകരിൽ ഏറെയും.
തിങ്കളാഴ്ചയായിരുന്നു സിഇഒ പദവിയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചത്. 50 നും 70 നും ഇടയിൽ പ്രായമുള്ള, കുറഞ്ഞത് 20 വർഷത്തെ ഭരണപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്ന ഹിന്ദുവായിരിക്കണമെന്നും ശ്രീരാമഭക്തനായിരിക്കണമെന്നും നിബന്ധനയിൽ പറയുന്നുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവീണ്യം വേണമെന്നും വിജ്ഞാപനത്തിൽ ഉണ്ട്.
രാമക്ഷേത്രത്തിൻ്റെ ദൈനംദിന ഭരണ നിർവഹണത്തിന് നേതൃത്വം നൽകാനാണ് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത്. മൂന്നംഗ സമിതിയാണ് നിയമനം നടത്തുക. മുൻ സുപ്രീം കോടതി ജസ്റ്റിസ് പ്രമോദ് കോഹ്ലി, മുൻ ലെഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, മുൻ ആണവ ശാസ്ത്രജ്ഞനും ഷിർഡിയിലെ സായിബാബാ സൻസ്ഥാന്‍ ട്രസ്റ്റിന്റെ മുൻ ചെയർമാനുമായ സുരേഷ് ഹവാരെ എന്നിവരെയാണ് സമിതി അംഗങ്ങളായി ക്ഷേത്ര ട്രസ്റ്റ് നിയമിച്ചത്.
അപേക്ഷൾ സമർപ്പിക്കാനുള്ള അവസാന തീയതി ജുലൈ 18 ആണ്. ജുലൈ 19 ന് കമ്മിറ്റി ചേർന്ന് അപേക്ഷകൾ വിശദമായി പരിശോധിച്ചതിന് ശേഷം അഭിമുഖം നടത്തും. അതേസമയം അപേക്ഷ നൽകിയവരിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമിതാഭ് താക്കൂറും ഉണ്ട്. മുൻപ് നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനാണ് അദ്ദേഹം. 1999 ൽ ദിയോറിയ ജില്ലയിലെ ഒരു വ്യാവസായിക ഭൂമി തട്ടിപ്പിലൂടെ സ്വന്തമാക്കിയ കേസിൽ ദിയോറിയയെ പോലീസ് കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു.
ക്ഷേത്ര കൊള്ള സംബന്ധിച്ച വിവാദം നടക്കുന്നതിനിടെയാണ് പുതിയ നിയമനം എന്നത് ശ്രദ്ധേയമാണ്. അതിനിടെ കേസിൽ അന്വേഷം തുടരുന്നതിനിടെ ക്ഷേത്രത്തിലേക്ക് ക്ഷേത്രത്തിന് ലഭിക്കുന്ന പ്രതിമാസ വരുമാനത്തിൻ്റെ കണക്കുകൾ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനുള്ള നടപടികൾ ട്രെസ്റ്റ് ആരംഭിച്ചു. ക്ഷേത്രത്തിന് ലഭിക്കുന്ന എല്ലാ പ്രധാന വരുമാന സ്രോതസുകളെ കുറിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് മുൻപിൽ ബോധ്യപ്പെടുത്താണ് ട്രെസ്റ്റിൻ്റെ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. സംഭാവന പെട്ടികളിൽ ലഭിക്കുന്ന തുക, കൗണ്ടറുകൾ വഴി വരുന്ന പണം, വിദേശ സംഭാവന ചട്ടപ്രകാരം ക്ഷേത്രത്തിന് ലഭിക്കുന്ന വരുമാനം, ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ തുടങ്ങിയ എല്ലാ വിശദാംശങ്ങളും പ്രസിദ്ധീകരിക്കും