മുൻഗാമിയുടെ അനുസ്മരണത്തിൽ മുഖ്യമന്ത്രിയെ മുക്കിയോ ? പുതുപ്പള്ളിയിലെ ചടങ്ങിൽ സതീശൻ ഇല്ല
പുതുപ്പള്ളിയിൽ ശനിയാഴ്ച നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ഷണമില്ല. പകരം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഉദ്ഘാടകൻ. എന്നാൽ, അതേദിവസം കോട്ടയത്തുള്ള മുഖ്യമന്ത്രി സതീശൻ, ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തുമെന്നാണ് വിവരം.
ജൂലൈ 18 ശനിയാഴ്ചയാണ് ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേൃത്വത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ദേവാലയത്തിലെ ഓഡിറ്റോറിയത്തിൽ വച്ച് ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തിരുന്നു. അതിനുസമാനമായ വിപുലമായ സമ്മേളനമാണ് ഇത്തവണയും ഒരുക്കുന്നത്. പത്ത് വർഷത്തിനുശേഷം സംസ്ഥാനത്ത് ഭരണം കിട്ടുകയും ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി വി ഡി സതീശൻ മുഖ്യമന്ത്രിയാകുകയും ചെയ്ത ശേഷം നടക്കുന്ന ആദ്യ അനുസ്മരണ സമ്മേളനമാണിത്. ഈ പരിപാടിയിലെ സതീശന്റെ അസാന്നിധ്യം, നിലവില്‍ കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് പോരുമായും കൂട്ടിവായിക്കുകയാണ് കോണ്‍ഗ്രസ് പ്രവർത്തകർ.
എന്നാൽ, പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ അസ്വാഭാവികത ഇല്ലെന്നും രാവിലെ മറ്റ് പരിപാടികളുടെ തിരക്കിലായതിനാൽ അസൗകര്യം അറിയിച്ചുമെന്നാണ് ചാണ്ടി ഉമ്മന്റെ വിശദീകരണം. എന്നാൽ ശനിയാഴ്ച സതീശൻ കോട്ടയത്ത് മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ടെന്നതാണ് കൗതുകം. ഇതിനിടെ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തിയേക്കും.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നത്. മന്ത്രിസഭയിൽ ഓർത്തഡോക്ട്സ് സഭയ്ക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്ന് പരാതിയുണ്ട്. മന്ത്രിസഭയിലേക്ക് പരിഗണിച്ചിരുന്ന ചാണ്ടി ഉമ്മൻ അവസാനം പട്ടികയിൽ ഇടംപിടിക്കാതെ പോയതും വിവാദമായിരുന്നു. ഇതിനു പിന്നിൽ വി ഡി സതീശന് പങ്കുണ്ടെന്ന തരത്തിലും അന്ന് ചർച്ചകൾ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി ഡി സതീശന്റെ അസാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.