ഒടുവിൽ ജനനായകൻ തിയേറ്ററുകളിൽ; പിന്നാലെ വൈകാരിക രംഗങ്ങളും വിവാദവും, ടിക്കറ്റിന് 2000 രൂപ വരെ!
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന സിനിമയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ജന നായകൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. റിലീസ് ദിനമായ ഇന്ന് സംസ്ഥാനത്താകെ വലിയ തിരക്കാണ് ചിത്രത്തിനായി ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രമായതിനാൽ റിലീസിന് വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിൽ ഉള്ളത്.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ വന്ന കാലതാമസത്തെ തുടർന്ന് ജനുവരി 9-ന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവയ്ക്കേണ്ടി വരികയായിരുന്നു. ഇതിനിടെ ചിത്രത്തിന്റെ പൈറസി പതിപ്പ് ഓൺലൈനിൽ ചോർന്നതും അണിയറ പ്രവർത്തകർക്ക് തിരിച്ചടിയായി. എല്ലാ പ്രതിസന്ധികളെയും മറികടന്ന് ചിത്രം തമിഴ്‌നാട്ടിലെ ഏകദേശം 1000 തിയറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നു.
ഓൺലൈൻ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ തന്നെ ടിക്കറ്റുകൾ മിനിറ്റുകൾക്കകം വിറ്റഴിയുന്ന സാഹചര്യമായിരുന്നു ഇന്നലെ. ചില തിയറ്ററുകൾ പുലർച്ചെ തന്നെ ബുക്കിങ് തുറന്നിരുന്നെങ്കിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിജയിയുടെ സിനിമകളുടെ റിലീസിനോടനുബന്ധിച്ച് പതിവായി കണ്ടുവരുന്ന ടിക്കറ്റ് ആവശ്യകത ഇത്തവണയും ആവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കരിഞ്ചന്ത ടിക്കറ്റ് വിൽപ്പനയും വ്യാപകമാണെന്ന പരാതികളും ഉയർന്നിട്ടുണ്ട്. ചില തിയറ്ററുകളിൽ 500 മുതൽ 800 രൂപ വരെയാണ് ടിക്കറ്റുകൾ വിറ്റതെന്നും, കരിഞ്ചന്തയിൽ ഒരു ടിക്കറ്റിന് 1000 മുതൽ 2000 രൂപ വരെ ഈടാക്കിയെന്നുമാണ് ആരാധകർ സമൂഹമാധ്യമമായ എക്‌സിലൂടെ ആരോപിക്കുന്നത്. ഓൺലൈനിൽ വളരെ കുറച്ച് ടിക്കറ്റുകൾ മാത്രമാണ് ലഭ്യമാക്കിയതെന്നും ശേഷിച്ചവ കരിഞ്ചന്തയിലൂടെ വിറ്റതായും ചിലർ ആരോപിക്കുന്നു. റിലീസിന് മുമ്പുള്ള അഡ്വാൻസ് ബുക്കിങ്ങിലൂടെ രാജ്യത്ത് 15 കോടി രൂപയ്ക്കുമേൽ വരുമാനം നേടിയതായി ട്രേഡ് അനലിസ്‌റ്റുകൾ വിലയിരുത്തുന്നു. ആദ്യ ദിനത്തിൽ മാത്രം ഇന്ത്യയാകെ 50 മുതൽ 60 കോടി രൂപ വരെ ചിത്രം കളക്ഷൻ നേടുമെന്നാണ് കരുതുന്നത്.
റിലീസിന് പിന്നാലെ വിവാദങ്ങളും തുടങ്ങി ജനനായകൻ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഓപ്പണിങ് ടൈറ്റിൽ കാർഡും വിജയിയുടെ ഒരു രംഗവുമാണ് ഇപ്പോൾ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തിൽ ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എന്ന ടൈറ്റിൽ കാർഡ് പ്രദർശിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തിയറ്ററുകളിൽ ഈ രംഗം എത്തിയപ്പോൾ ആരാധകർ വൻ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയിയുടെ ആദ്യ റിലീസായതിനാൽ ഈ ടൈറ്റിൽ കാർഡിന് പ്രത്യേക ശ്രദ്ധ ലഭിക്കുകയാണ്. ഇതിനൊപ്പം, തമിഴ്‌നാട് നിയമസഭയിൽ വിജയ് മുമ്പ് ഉപയോഗിച്ചിരുന്ന കൈ ആംഗ്യത്തോട് സാമ്യമുള്ള ഒരു ആംഗ്യം ചിത്രത്തിലെ ഒരു രംഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ സൂചിപ്പിക്കുന്നത്. ഈ രംഗവും വ്യാപകമായി വൈറലായിട്ടുണ്ട്. എന്നാൽ ഒരു വാണിജ്യ സിനിമയിൽ ഇത്തരം രാഷ്ട്രീയ പ്രതീകങ്ങളും സൂചനകളും ഉൾപ്പെടുത്തേണ്ടതില്ലായിരുന്നുവെന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത്. മറുവശത്ത്, ഇത് വിജയിയുടെ വ്യക്തിത്വത്തെയും നിലവിലെ രാഷ്ട്രീയ സ്ഥാനത്തെയും പ്രതിഫലിപ്പിക്കുന്ന കാര്യം മാത്രമാണെന്നാണ് ആരാധകരുടെ വാദം
തിയേറ്ററിൽ വൈകാരിക രംഗം റിലീസ് ദിനത്തിൽ ചിത്രം കാണുന്നതിനിടെ തമിഴ്‌നാട് മന്ത്രി പർവേസ് വികാരാധീനനായത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധേ നേടുകയാണ് ഇപ്പോൾ. പുതുക്കോട്ടൈയിലെ ഒരു തിയറ്ററിൽ സിനിമ കാണാനെത്തിയ മന്ത്രിയുടെ പ്രതികരണത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. വിജയ് ആരാധക കൂട്ടായ്‌മമകളാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തിൽ വിജയിയുടെ ഇൻട്രോ രംഗം പ്രദർശിപ്പിക്കുമ്പോഴാണ് മന്ത്രി പർവേസ് കണ്ണീരടക്കാനാകാതെ വികാരാധീനനായത്. തിയറ്ററിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളിൽ കണ്ണുനീർ തുടയ്ക്കുന്ന മന്ത്രിയെ വ്യക്തമായി കാണാം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകരും സിനിമാ പ്രേമികളും വ്യാപകമായി ഇത് പങ്കുവെക്കുകയാണ്.