Select Location
All Locations
State
Region
City / District
തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

പരിഹരിക്കപ്പെട്ട പ്രശ്‌നം പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കോക്രോച്ച് ജനതാപാര്‍ട്ടിയും കോണ്‍ഗ്രസ്സും ദല്‍ഹിയില്‍ ഗറില്ലാ യുദ്ധം നടത്തുന്നത്. പരിഹരിക്കപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ നടത്തുന്ന സമരത്തെ സമരാഭാസം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. നീറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നു എന്നത് വസ്തുതയാണ്. ആ പരീക്ഷ റദ്ദാക്കി എന്നതും വസ്തുതയാണ്. വീണ്ടും പരീക്ഷ നടത്തി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. അതുപ്രകാരം പ്രവേശന നടപടികള്‍ ആരംഭിക്കുകയും ചെയ്തു. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നു. ചിലരെ അറസ്റ്റ് ചെയ്തു. നീറ്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നതരെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ഇനി അന്വേഷണം പൂര്‍ത്തിയാകണം. കേസ് കോടതി പരിശോധിക്കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. ഈ പ്രശ്‌നത്തില്‍ ഇനി എന്തു പരിഹാരമാണ് വേണ്ടത്?

ഇത്രയും കാര്യങ്ങള്‍ മാത്രമേ ഏതു പരീക്ഷാ ക്രമക്കേടിലും പരിഹാരമായി ആര്‍ക്കും ചെയ്യാന്‍ കഴിയൂ. ഭാരതത്തില്‍ ആദ്യമായിട്ടല്ല പരീക്ഷാ ചോദ്യക്കടലാസ് ചോരുന്നത്. 2004, 2006, 2014 വര്‍ഷങ്ങളില്‍ സി.ബി.എസ്.ഇ. പരീക്ഷയിലെ ചോദ്യക്കടലാസ് ചോര്‍ന്നു. 2004 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ ആറുപ്രാവശ്യം ഓള്‍ ഇന്ത്യ പ്രീ-മെഡിക്കല്‍ പരീക്ഷാ ചോദ്യക്കടലാസ് ചോര്‍ന്നു. ഇക്കാലത്ത് മൂന്നു തവണ എഞ്ചിനീയറിംഗ് പരീക്ഷാ ചോദ്യപേപ്പറുകള്‍ ചോര്‍ന്നു. സി.ബി.എസ്.ഇ. പരീക്ഷാ ചോദ്യക്കടലാസുകള്‍ പലവട്ടം ചോര്‍ന്നു. സംസ്ഥാന പബ്ലിക് സര്‍വ്വീസ് കമ്മിഷനുകള്‍ നടത്തുന്ന പരീക്ഷകളുടെ ചോദ്യങ്ങള്‍ പല സംസ്ഥാനങ്ങളിലും പലവട്ടം ചോര്‍ന്നു. സര്‍വ്വകലാശാലാ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ച്ചയുടെ കണക്ക് എടുക്കല്‍ എളുപ്പവുമല്ല; കാരണം അത്രയേറെ പരീക്ഷകള്‍ സര്‍വ്വകലാശാലകളില്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്.

ഈ സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും മന്ത്രിമാര്‍ രാജിവെച്ചിരുന്നോ? അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും വിദ്യാഭ്യാസ മന്ത്രിമാരും രാജിവെച്ചിരുന്നോ? പരീക്ഷാ ചോദ്യക്കടലാസുകള്‍ ചോരുന്നതിന്റെ ഉത്തരവാദിത്വം അവര്‍ക്കല്ല എന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും അറിയാം. അതുകൊണ്ട് അന്നത്തെ പ്രതിപക്ഷം അവരുടെ രാജി ആവശ്യപ്പെട്ടില്ല. എന്നാല്‍, ഇന്ന് സ്ഥിതിയാകെ മാറി. മക്കാവയില്‍ ഇരുപത്തിഒന്നു ദിവസം നീണ്ടു നിന്ന ആഞ്ജനേയ ഭജനം പൂര്‍ത്തീകരിച്ച് റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞ ഒരു യുവാവ് ഭാരതത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. അയാള്‍ക്ക് തെരുവില്‍ സമരം ചെയ്‌തേ പറ്റൂ. ഇന്നത്തെ പ്രതിപക്ഷം (മുഴുവനുമില്ല) ഗറില്ലാ മോഡല്‍ സമരമാണ് നടത്തുന്നത്. കാരണം, അവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ല. അതുകൊണ്ടാണ് ഒളിപ്പോര്‍ പരീക്ഷിക്കുന്നത്. ദല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയില്‍ രഹസ്യമായി അതിക്രമിച്ചു കടക്കുക, എന്നിട്ട് പ്രധാനമന്ത്രിയുടെ വസതി വളയാന്‍ ശ്രമിക്കുക, അതിന് പ്രതിപക്ഷ നേതാവും സഹോദരിയും നേതൃത്വം നല്‍കുക. ഇതാണ് കഴിഞ്ഞ ദിവസം കണ്ടത്.

ഉത്തരവാദിത്വ ബോധമില്ലാത്ത പ്രതിപക്ഷം എന്ന് ഇവരെ വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. ഗറില്ലാ യുദ്ധമല്ല ജനാധിപത്യ മാര്‍ഗം. അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ സംഘമായി കോണ്‍ഗ്രസ്സ് മാറിയിരിക്കുന്നു എന്ന ആക്ഷേപം ഉയരുന്നതും ഇക്കാരണം കൊണ്ടാണ്. ഈ സമരാഭാസം ചെയ്യുന്നതിന്റെ യഥാര്‍ത്ഥ കാരണം കോണ്‍ഗ്രസ് ജനങ്ങളോട് പറയണം. പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് വേണ്ടിയാണെങ്കില്‍ അവരുടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു കഴിഞ്ഞു. അപ്പോള്‍, ഇപ്പോഴത്തെ ഈ സമരാഭാസം എന്തിനുവേണ്ടി? അമേരിക്കയിലെ ബോസ്റ്റണില്‍ നിന്നും എന്തിനാണ് ഒരു പാറ്റ അവതരിച്ചത്? പാറ്റയുടെ അവതാര ലക്ഷ്യം എന്തു തന്നെ ആയാലും ഈ സമരം സംഘടിപ്പിക്കാന്‍ പാറ്റകള്‍ക്ക് പണം നല്‍കുന്നത് ആരാണ്? സ്വന്തം അടിവസ്ത്രത്തിന്റെ ചെലവ് അടക്കം നിര്‍മ്മാതാവിന്റെ തലയില്‍ കെട്ടിവെക്കുന്ന സിനിമാക്കാര്‍ സ്വന്തം കയ്യില്‍ നിന്നും വിമാന ടിക്കറ്റ് എടുത്ത് ദല്‍ഹിയില്‍ പോയി സമരം നടത്തും എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന ഈ സമരത്തിന്റെ സാമ്പത്തിക സ്രോതസ്സ് അവര്‍ വെളിവാക്കണം.


Janmabhumi 51 minutes ago
Home Flash News