ഹോര്‍മുസില്‍ ഇന്ത്യന്‍ ഗ്യാസ് ടാങ്കറിനും ചെങ്കടലില്‍ സൗദി കപ്പലിനും നേരെ ആക്രമണം
ജിദ്ദ∙ പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്കിന് സമീപം ഇന്ത്യന്‍ ഗ്യാസ് ടാങ്കറിനും ചെങ്കടലില്‍ സൗദി കപ്പലിനും നേരെ മിസൈല്‍ ആക്രമണം. മൊസാംബിക്ക് പതാക വഹിച്ച, ‘ദിഷ’ എന്ന് പേരുള്ള ദ്രവീകൃത പ്രകൃതിവാതക ടാങ്കറാണ് ഇറാന്‍ ജലാതിര്‍ത്തിയില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. അറേബ്യന്‍ ഗള്‍ഫിലേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലില്‍ അജ്ഞാത ഉറവിടത്തില്‍ നിന്നുള്ള മിസൈല്‍ പതിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ സീമെന്‍സ് യൂണിയന്‍ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 28 ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരാണെന്നും ഇവര്‍ നിലവില്‍ ഒമാനിലുണ്ടെന്നും ടെഹ്റാനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ ജൂലൈ ആരംഭത്തില്‍ തകര്‍ന്നതിനെ തുടർന്നാണ് മേഖലയില്‍ സമുദ്ര ഗതാഗതത്തിന് നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചത്.
ഇതിനിടെ, ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘എന്‍.സി.സി മാസ’ എന്ന കപ്പലിനു നേരെയും ആക്രമണമുണ്ടായി. സൗദി അറേബ്യക്കെതിരെ യെമനിലെ ഹൂതി വിമതർ നാവിക ഉപരോധം പ്രഖ്യാപിച്ച ശേഷം ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ സൗദി കപ്പലാണിത്. ആക്രമണത്തില്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി കപ്പല്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടര്‍ന്നു.
ചെങ്കടലിലെ ഈ ആക്രമണങ്ങള്‍ക്ക് മറുപടിയായി പടിഞ്ഞാറന്‍ യെമനിലെ അല്‍ഹുദൈദ ഗവര്‍ണറേറ്റിലെ ഹൂതി വിമതരുടെ കേന്ദ്രങ്ങളില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ശക്തമായ തിരിച്ചടി നല്‍കി. ഹൂതി വിമതരുടെ സൈനിക ലക്ഷ്യങ്ങള്‍ മാത്രമാണ് തകര്‍ത്തതെന്നും അല്‍ഹുദൈദ തുറമുഖത്തെയോ മറ്റ് ജനവാസ കേന്ദ്രങ്ങളെയോ ബാധിച്ചിട്ടില്ലെന്നും സഖ്യസേനാ വക്താവ് മേജര്‍ ജനറൽ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കി. രാജ്യാന്തര കപ്പല്‍ ഗതാഗതത്തിനും സൗദിയുടെ ദേശീയ താൽപര്യങ്ങള്‍ക്കും ഭീഷണിയാകുന്ന ഏത് ശത്രുതാപരമായ പ്രവൃത്തികളെയും ശക്തമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.