കാട്ടാക്കട ആദിശേഖർ വധക്കേസിലെ ശിക്ഷ മരവിപ്പിച്ച സുപ്രീം കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു
തിരുവനന്തപുരം കാട്ടാക്കടയിലെ ആദിശേഖർ വധക്കേസിലെ ശിക്ഷ മരവിപ്പിച്ച സുപ്രീം കോടതി പ്രതി പ്രിയരഞ്ജന് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.കേസിൽ ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചിരുന്നത്.
2023 ഏപ്രിൽ 19 ന് പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തം 2023 ജൂൺ 30 ന് ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
ക്ഷേത്രത്തിനടുത്ത റോഡിൽ സൈക്കിളിൽ കയറാൻ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ആദിശേഖറിനെ ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ ഓടിച്ച് പോവുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ ജയിംസ് പി. തോമസാണ് ഹാജരായത്.
ബന്ധപ്പെട്ട വാർത്തകൾ
എന്നാൽ, ആദിശേഖറിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യം പ്രതിക്ക് ഇല്ലായിരുന്നുവെന്ന് പ്രിയരഞ്ജനു വേണ്ടി ഹാജരായ അഭിഭാഷക സ്വീന മാധവൻ നായർ വാദിച്ചു. കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് മരണമുണ്ടായതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.ശിക്ഷ വിധിച്ച വിചാരണ കോടതി വിധിയിലെ 41-ാം ഖണ്ഡികയിൽ തന്നെ പ്രോസിക്യൂഷൻ കണ്ടെത്തലുകളിൽ സംശയം രേഖപെടുത്തുന്നതായിരുന്നു പ്രതിഭാഗത്തിന്റെ മറ്റൊരു വാദം.