Select Location
All Locations
State
Region
City / District
LIVE
മൂന്ന് ചക്രവാതച്ചുഴി; 7 ജില്ലകളിൽ നാളേയും ഓറഞ്ച് അലർട്ട്, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

മൂന്ന് ചക്രവാതച്ചുഴി; 7 ജില്ലകളിൽ നാളേയും ഓറഞ്ച് അലർട്ട്, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

സംസ്ഥാനത്ത് നാളേയും കനത്ത മഴ. തെക്കൻ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട് കൂടാതെ തെക്കൻ തമിഴ്‌നാടിനും പുതുച്ചേരിക്കും മുകളിലും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തിൽ മൂന്നാമതൊരു ചക്രവാതച്ചുഴിയും ഉണ്ട്. ഈ സാഹചര്യത്തിൽ 9 വരെയുള്ള ദിവസങ്ങളിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. 7 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് ആണ്.
അതേസമയം 6 ന് തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 7 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.
കള്ളക്കടൽ ജാഗ്രത നിർദേശം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മാത്രമല്ല നാളെ ഉച്ചയ്ക്ക് 02.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാമെന്നും ഇവിടേയും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിൽ 27048 പേർ സംസ്ഥാനത്ത് കാലവർഷത്തെ തുടർന്ന് നിലവിൽ 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27048 പേർ കഴിയുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്. പത്തനംതിട്ടയിൽ 157 ക്യാമ്പുകളും കോട്ടയത്ത് 154 ക്യാമ്പുകളും ആലപ്പുഴയിൽ 81 ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. ഇത് വരെ 26 മരണങ്ങളും 11 പേർക്ക് അപകടം പറ്റിയതായും 4 പേരെ കാണാതായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് 1,882 ഹെക്ടർ കൃഷിസ്ഥലത്ത് നാശനഷ്ടമുണ്ടാവുകയും (പ്രാഥമിക കണക്കനുസരിച്ച് 67.44 കോടി രൂപയുടെ നാശനഷ്ടം) 23,537 കർഷകരെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ കർഷകർക്കുള്ള കൃഷിനാശ ധനസഹായം 25 ശതമാനം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വെള്ളം കയറി ഉപജീവനമാർഗം നഷ്ടപ്പെട്ട കടയുടമകൾക്ക് ആദ്യമായി 10,000 രൂപയുടെ പ്രത്യേക ധനസഹായവും നൽകും.


One India Malayalam 1 hour ago
Home Flash News