500 രൂപ അഴിമതിക്കെതിരെ പ്രസംഗിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ആദ്യ പോസ്റ്റിംഗിൽ ഒരു കോടി കൈക്കൂലി കേസിൽ
സിവിൽ സർവീസ് മോക്ക് ഇന്റർവ്യൂവിൽ അഴിമതിക്കെതിരെ സംസാരിച്ച ഉദ്യോഗസ്ഥനെതിരെ ഒരു കോടി രൂപയുടെ കൈക്കൂലി ആരോപണം. ഛത്തീസ്ഗഡ് കേഡറിലെ 2022 ബാച്ച് ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ രാഹുൽ ബൻസാലിനെതിരെയാണ് പരാതി. ആദ്യ ഫീൽഡ് പോസ്റ്റിംഗിനിടെയാണ് ഇയാൾക്കെതിരെ ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിന് പിന്നാലെ രാഹുലിന്റെ പഴയ മോക്ക് ഇന്റർവ്യൂ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
സർവീസിൽ പ്രവേശിക്കുന്നതിന് മുൻപുള്ള വീഡിയോയിൽ ഭരണപരിഷ്കാരങ്ങളെക്കുറിച്ചും അഴിമതിയെക്കുറിച്ചും രാഹുൽ ബൻസാൽ പരാമർശിക്കുന്നുണ്ട്. ഐഐടി കാൺപൂരിൽ പഠിച്ചിരുന്ന തന്റെ സഹോദരന് വിസ ആവശ്യത്തിനായി ജനന സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭിക്കാൻ ഒരു പഞ്ചായത്ത് ഉദ്യോഗസ്ഥൻ 500 രൂപ കൈക്കൂലി ചോദിച്ചതും അത് നൽകേണ്ടി വന്നപ്പോൾ തനിക്ക് ദേഷ്യവും വിഷമവും തോന്നിയതായും അദ്ദേഹം ഇന്റർവ്യൂ ബോർഡിനോട് വ്യക്തമാക്കുന്നുണ്ട്. വ്യവസ്ഥയിൽ അഴിമതിയുണ്ടെങ്കിലും ചില ഉദ്യോഗസ്ഥരുടെ പ്രവർത്തികൾ കാരണം സിസ്റ്റത്തെ മുഴുവനായി കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം അന്ന് വാദിച്ചിരുന്നു.
ഈ പരാമർശങ്ങൾ ഉൾപ്പെട്ട പഴയ വീഡിയോയാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്. ഒരു സൈബർ തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാൻ 1 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഡൽഹിയിലെ പ്രത്യേക സിബിഐ കോടതി ഛത്തീസ്ഗഡ് ഡിജിപിയോടും സിബിഐയോടും ആക്ഷൻ ടേക്കൺ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹവാല മാർഗ്ഗത്തിലൂടെ രണ്ട് ഘട്ടങ്ങളായാണ് പണം കൈമാറിയതെന്നാണ് പരാതിയിലെ ആരോപണം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.