Select Location
All Locations
State
Region
City / District
LIVE
കൈക്കൂലി ആരോപണത്തിൽ തുടങ്ങിയ അന്വേഷണമെത്തിയത് ഹവാലയിൽ; വഴിത്തിരിവായി വീണയുടെ കുറിപ്പുകൾ

കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനിക്ക് നൽകിയ പണം കൈക്കൂലി ആണെന്ന ആരോപണത്തിൽ തുടങ്ങിയ കേസ് മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. സേവനങ്ങളൊന്നും നൽകാതെ വീണയുടെ കമ്പനിക്ക് പണം നൽകിയത് സംബന്ധിച്ചുള്ള അന്വേഷണം ഹവാല ഇടപാടുകളിലേക്ക് വിരൽചൂണ്ടിയിരിക്കുകയാണ് എൻഫോഴ്‌സമെന്റ് ഡയക്ടറേറ്റ്. വീണയുടെ പക്കൽനിന്ന് കണ്ടെടുത്ത കൈയെഴുത്ത് കുറിപ്പുകളാണ് അന്വേഷണത്തെ വഴിത്തിരിവിലെത്തിച്ചിരിക്കുന്നത്. 
ഡയറി കേന്ദ്രീകരിച്ചുള്ള പുതിയ നീക്കങ്ങളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനോടകം കടക്കുകയും ചെയ്തു. സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതിനേക്കാൾ തുകയുടെ ഇടപാടുകൾ ഡയറിയിൽ കാണിച്ചിട്ടുണ്ടെന്നാണ് ഇ.ഡി.പറയുന്നത്. 
27-05-2026ൽ നടത്തിയ റെയ്ഡിൽ വീണ എഴുതിയ കൈയെഴുത്ത് കുറിപ്പുകൾ പിടിച്ചെടുത്തിരുന്നു. ഇതിൽ പണമിടപാടുകൾ നടത്തിയ വ്യക്തികളുടെ പേരുകൾ, ചെലവാക്കിയ തുകകൾ എന്നിവയെല്ലാം കുറിച്ചിട്ടുണ്ട്. 
3.49 ലക്ഷം ദിർഹം (ഏകദേശം 85 ലക്ഷം രൂപ) ദുബായിലേക്ക് കൈമാറിയതായും ഏകദേശം 20.05 കോടി രൂപയുടെ ഇടപാടുകളും ഡയറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഇഡി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിക്കുന്നത് 
ഡയറിയിലെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണയുടെ ഭർത്താവും എം.എൽ.എ.യുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ കോഴിക്കോട്ടെ വീട്ടിൽ ചൊവ്വാഴ്ച ഇ.ഡി. പരിശോധന നടത്തിയത്. ദുബായിലേക്ക് കൈമാറിയ പണം ഹവാല ഇടപാടിന്റെ ഭാഗമാണെന്ന വിലയിരുത്തലിലാണ് ഇഡിയുള്ളത്. ഇതോടെ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്. അനധികൃത വിദേശ പണമിടപാട് കണ്ടെത്തിയ സാഹചര്യത്തിൽ ഫെമയടക്കം ചുമത്തിയായിരിക്കും തുടരന്വേഷണം. 


Mathrubhumi News 1 hour ago
Home Flash News