എക്സാലോജിക്കൽ ഇടപെടില്ല; സിപിഎം നേതാക്കളെ കേസിന്റെ ഭാഗമാക്കാൻ ഇ.ഡി ശ്രമിച്ചാൽ നേരിടും'; എംവി ഗോവിന്ദൻ
എക്സാലോജിക്കിനെതിരായ കേസിൽ സിപിഎം ഇടപെടില്ലെന്നും എന്നാൽ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ കേസിൽ ഉൾപ്പെടുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശ്രമിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.പിണറായി വിജയനെ ഇ.ഡി കേസിൽ ബന്ധപ്പെടുത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഇ.ഡിയുടെ രാഷ്ട്രീയം' എന്ന പേരിൽ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. നിഖിൽ അടക്കമുള്ള സിപിഎം നേതാക്കളെ അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ കുടുക്കാൻ ശ്രമിച്ചാൽ കൈയ്യുംകെട്ടി നോക്കിനിൽക്കില്ല. ഭീഷണിപ്പെടുത്തി ഒപ്പം നിർത്താമെന്ന വ്യാമോഹം ഇ.ഡിക്കോ മാധ്യമങ്ങൾക്കോ വേണ്ട. പി.സി. ജോർജ് വെളിപ്പെടുത്തിയ 4.5 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ടിനെപ്പറ്റിയും, 15 കോടി രൂപയുടെയും 25 കോടി രൂപയുടെയും ഇടപാടുകളെക്കുറിച്ച് ബിജെപിയുടെ ഓഫീസ് സെക്രട്ടറിമാർ വെളിപ്പെടുത്തിയതിനെക്കുറിച്ചും ഇ.ഡി എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്നും കൊടകര കുഴൽപ്പണ കേസിൽ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ഇ.ഡി അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കേസിലെ ശരിയും തെറ്റും തീരുമാനിക്കുന്നത് കോടതിയാണ്, മറിച്ച് ഇ.ഡിയല്ല. യാതൊരു തെളിവുമില്ലാതെ വലിയ പ്രചാരണമാണ് നടക്കുന്നത്. ഹവാല എന്ന പ്രചാരണം ഇ.ഡി സ്വയം കെട്ടിച്ചമച്ചതാണ്. എക്സാലോജിക്കിനെതിരായ കേസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെടുത്തി വ്യാജപ്രചാരണം നടത്താനാണ് ഇ.ഡിയും മാധ്യമങ്ങളും ശ്രമിച്ചത്. എന്നാൽ കേസിൽ ഇതുവരെയും യാതൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിൽ നിന്നും രക്ഷപ്പെടാനാണ് സിപിഎം നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തിയത്. കഴിഞ്ഞ 12 വർഷത്തിനിടെ ഇ.ഡി എടുത്ത കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്ക് എതിരായുള്ളതാണ്. ബിജെപിക്കാർക്കെതിരെ ഒരൊറ്റ കേസുപോലും എടുത്തിട്ടില്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.