ജനകീയമായി പ്രധാനമന്ത്രി ജൻധൻ യോജന; 12 വർഷത്തിനിടെ തുറന്നത് 59 കോടി അക്കൗണ്ടുകൾ, 3.17 ലക്ഷം കോടി നിക്ഷേപം
കേന്ദ്രസർക്കാർ നടപ്പാക്കിയ പ്രധാനമന്ത്രി ജൻധൻ യോജന 12 വർഷം പൂർത്തിയാക്കി. പദ്ധതിക്ക് കീഴിലെ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം 59 കോടി കടന്നതായും മൊത്തം നിക്ഷേപം 3.17 ലക്ഷം കോടിയായതായും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
2014 ഓഗസ്റ്റ് 28-നാണ് പ്രധാനമന്ത്രി ജൻധൻ യോജന ആരംഭിച്ചത്. പദ്ധതിയിലൂടെ ബാങ്കിംഗ് സേവനങ്ങളിൽ നിന്ന് വിട്ടുനിന്നവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജൻധൻ അക്കൗണ്ടുകളിൽ 78 ശതമാനവും ഗ്രാമീണ മേഖലകളിലാണ്. 56 ശതമാനം അക്കൗണ്ടുകളും സ്ത്രീകളുടെ പേരിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
2026 ഓഗസ്റ്റ് 19ലെ കണക്കനുസരിച്ച് ഒരു ജൻധൻ അക്കൗണ്ടിലെ ശരാശരി നിക്ഷേപം 5,356 രൂപയാണ്. കഴിഞ്ഞ 12 വർഷത്തിനിടെ അക്കൗണ്ടിലെ ശരാശരി നിക്ഷേപം 3.4 മടങ്ങ് വർധിച്ചതായും ധനമന്ത്രാലയം അറിയിച്ചു. അക്കൗണ്ടുകളുടെ ഉപയോഗം വർധിച്ചതിന്റെയും ഉപഭോക്താക്കളിൽ സമ്പാദ്യശീലം വളർന്നതിന്റെയും സൂചനയാണ് നിക്ഷേപത്തിലെ വർധനയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.