ബെംഗളൂരുവിനും മംഗളൂരുവിനുമിടയിലുള്ള പുതിയ വന്ദേഭാരത് സർവ്വീസ് ഉടൻ ആരംഭിച്ചേക്കും. ഹാസൻ-മംഗളൂരു റെയിൽവേ ലൈനിലെ സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് ഘാട്ട് (ചുരം) മേഖലയിലെ ട്രെയൽ റണ്‍ ഇതിനോടകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 12 മുതൽ 19 വരെയായിരുന്നു ട്രയൽ റണ്‍ നടന്നത്. ലഖ്‌നൗവിൽ നിന്നുള്ള ആർ.ഡി.എസ്.ഒ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
57 തുരങ്കങ്ങളും 226-ലധികം പാലങ്ങളും 108 വളവുകളും നിറഞ്ഞ പാതയാണിത്. അതുകൊണ്ട് തന്നെ ട്രെയിൻ ഗതാഗതം ഇവിടെ വളരെ വെല്ലുവിളി നിറഞ്ഞതാണ്. ഓരോ 50 മീറ്റർ മുന്നോട്ട് പോകുമ്പോഴും ട്രാക്കിൽ ഒരു മീറ്റർ വീതം ഉയർച്ചയോ താഴ്ചയോ അനുഭവപ്പെടുന്ന 1 ഇൻ 50 ഗ്രേഡിയന്റ് എന്ന പ്രതിഭാസം നേരിടുന്ന പാതകൂടിയാണിത്.ഇതുവഴി പോകുന്ന ട്രെയിനുകൾക്ക് നിലവിൽ മുന്നിലെ എൻജിന് പുറമെ പിന്നിൽ നിന്ന് തള്ളാനായി 'ബാങ്കർ ലോകോമോട്ടീവ്' എന്ന പ്രത്യേക എൻജിനുകളും ഘടിപ്പിക്കാറുണ്ട്. മാത്രമല്ല ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ബാങ്കർ എഞ്ചിനുകളുടെ സഹായം ഇല്ലാതെ തന്നെ വന്ദേഭാരത് ഇവിടെ ട്രയൽ റണ്‍ പൂർത്തിയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ വന്ദേഭാരത് സർവ്വീസ് എന്നെത്തും എന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്.
ദക്ഷിണ റെയിൽവെയുടെ മൈസൂർ ഡിവിഷനാണ് ഈ മേഖല നിയന്ത്പിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് എഇബി സിസ്റ്റം ഘടിപ്പിച്ച 16 കോച്ചുകളുള്ള പുതിയ വന്ദേ ഭാരത് റാക്ക് ഉടൻ എത്തുമെന്നാണ് മൈസൂരു ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചിരിക്കുന്നത്. അതേസമയം ട്രെയിനിൻ്റെ റൂട്ട് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. റെയിൽവെ മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത്.
ഘട്ട് മേഖലയിലൂടെ സാധാരണ ട്രെയിൻ നിലവിൽ രണ്ടര മണിക്കൂറെടുത്താണ് യാത്ര പൂർത്തിയാക്കുന്നത്. ഗത്തിലുള്ള യാത്രയാണ് വന്ദേഭാരത് സർവ്വീസുകളുടെ പ്രത്യേകത. എന്നിരുന്നാലും ഈ ഘട്ട് മേഖലയിലൂടെ മറ്റ് ട്രെയിനപകളെ പോലെ തന്നെ സാവധാനമായിരിക്കും വന്ദേഭാരതും യാത്ര നടത്തുക. നിലവിൽ ഈ റൂട്ടിൽ 9.30 മണിക്കൂറിന് മുകളിലെടുത്താണ് ട്രെയിനുകൾ സർവ്വീസ് പൂർത്തിയാക്കാറുള്ളത്. അതേസമയം വന്ദേഭാരത് 8 മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കുമെന്നാണ് വിലയിരുത്തുന്നത്.
LIVE