ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവികൾക്ക് പിന്നാലെ കടുത്ത നടപടികൾ കൈക്കൊണ്ടിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി). പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് പിന്നാലെ ടീമിലെ ഏഴ് താരങ്ങളെയും പരിശീലകരെയും പിസിബി നാട്ടിലേക്ക് തിരികെ വിളിച്ചിരിക്കുകയാണ്. മുഹമ്മദ് റിസ്വാൻ, സൽമാൻ അലി ആഗ, ഇമാം ഉൾ ഹഖ്, അലി ഉസ്മാൻ, ആമിർ ജമാൽ, മുഹമ്മദ് അവൈസ് സഫർ, ഖുറം ഷഹ്സാദ് എന്നിവരെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്.
ഇവർക്ക് പകരം ഇതുവരെ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലാത്ത അഞ്ച് പുതിയ താരങ്ങളെയും (അറഫാത്ത് മിൻഹാസ്, മുഹമ്മദ് ഇമ്രാൻ ജൂനിയർ, സാദ് ബെയ്ഗ്, മുഹമ്മദ് ഇമ്രാൻ രൺധാവ, റസാവുള്ള) ആകെ 10 മത്സരങ്ങൾ മാത്രം കളിച്ച് പരിചയമുള്ള സയിം അയൂബ്, അബ്ദുള്ള ഫസൽ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം വൈറ്റ് ബോൾ ടീം പരിശീലകരായ മൈക്ക് ഹെസ്സൻ, ആഷ്ലി നോഫ്‌കെ എന്നിവരെ ടെസ്റ്റ് ടീമിന്റെ പരിശീലക സംഘത്തിൽ.
ഇംഗ്ലണ്ട് പര്യടനത്തിനിടയിൽ ടീമിൽ നിന്ന് അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട ഒരു പ്രമുഖ താരം, വാർത്തയറിഞ്ഞപ്പോൾ അതൊരു ജവാർത്ത' ആണെന്നാണ് ആദ്യം കരുതിയത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അന്വേഷണങ്ങൾ വന്നപ്പോഴാണ് തങ്ങൾ ടീമിൽ നിന്ന് പുറത്തായ വിവരം കളിക്കാർ പോലും അറിയുന്നത്. ഒഴിവുദിനമായിരുന്നതിനാൽ താരങ്ങളിൽ പലരും പുറത്ത് കറങ്ങാൻ പോയതായിരുന്നു.
അതേസമയം മുഹമ്മദ് റിസ്വാനെയും ഇമാം ഉൽ ഹഖിനെയും എന്ത് അടിസ്ഥാനത്തിലാണ് ടീമിൽ ഉൾപ്പെടുത്തിയതെന്ന് വ്യക്തമാക്കാൻ സെലക്ഷൻ കമ്മിറ്റിയോട് പിസിബി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരെയും തിരഞ്ഞെടുത്തതിനുള്ള കാരണവും അതിന്റെ നടപടിക്രമങ്ങളും വിശദീകരിച്ച് 24 മണിക്കൂറിനകം രേഖാമൂലം വിശദീകരണം നൽകാനാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ നാടകീയ സംഭവങ്ങൾക്കിടയിൽ മുൻ പാക് ക്യാപ്റ്റൻ മിസ്ബാഹ്-ഉൽ-ഹഖ് സെലക്ടർ പദവിയിൽ നിന്നും രാജി സമർപ്പിച്ചു. ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് കൺസൾട്ടന്റ് സ്ഥാനവും അദ്ദേഹം ഒഴിഞ്ഞേക്കും.
LIVE