ഇസ്രയേലും ഹമാസും ക്രൂരമായ കുറ്റങ്ങൾ ചെയ്തെന്ന് യുഎൻ; റിപ്പോർട്ട് തള്ളി ഇസ്രയേൽ, പ്രതികരിക്കാതെ ഹമാസ്
ജനീവ ∙ ഇസ്രയേൽ സൈന്യവും ഹമാസ് ഉൾപ്പെടെ സംഘടനകളും രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഗാസയിൽ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. വംശീയ ഉന്മൂലനം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കുന്നതും ജനവാസ മേഖലകൾ ആസൂത്രിതമായി നശിപ്പിക്കുകയും ചെയ്തു. ഗാസയിൽ പട്ടിണിയും പോഷകാഹാരക്കുറവും ഉണ്ടായത് ഇസ്രയേലിന്റെ നടപടികൾ മൂലമാണെന്നും മാനുഷിക സഹായം എത്തിക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ഹമാസടക്കമുള്ളവർ യുദ്ധക്കുറ്റങ്ങൾ ചെയ്തു. ഇസ്രയേലിൽനിന്ന് പിടിച്ചുകൊണ്ടുപോയ ബന്ദികളെ പീഡിപ്പിച്ചതും സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചതും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ ജൂണിൽ 12 സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ഹമാസിന് പങ്കുണ്ടാകാമെന്നും റിപ്പോർട്ട് പറയുന്നു. യുഎൻ റിപ്പോർട്ടിനെ ഇസ്രയേൽ തള്ളിപ്പറഞ്ഞു. ഹമാസ് പ്രതികരിച്ചിട്ടില്ല.