സിപിഎമ്മിന്റെ 55 എംഎൽഎമാർ വീണ്ടും മത്സരത്തിന്, മണ്ഡലമാറ്റം 2 പേർക്ക് മാത്രം
തിരുവനന്തപുരം ∙ സിപിഎമ്മിൽനിന്ന് 55 സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കും. ഇതിൽ കെ.കെ.ശൈലജയും (മട്ടന്നൂർ) കെ.എൻ.ഉണ്ണിക്കൃഷ്ണനും (വൈപ്പിൻ) മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും. പാർട്ടി കഴിഞ്ഞതവണ മത്സരിച്ച 81 സീറ്റുകളിൽ പത്തിൽ താഴെ സീറ്റുകളിലൊഴികെ സ്ഥാനാർഥിപ്പട്ടികയ്ക്കു സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി.
മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളിൽ തീരുമാനമാകാനുള്ളത്. പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവും അന്തിമമാക്കിയില്ല. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയാരെന്നു മനസ്സിലാക്കിയശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും.
തിരുവനന്തപുരം ജില്ലയിലെ 10 സിപിഎം എംഎൽഎമാരും മത്സരിക്കും. കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ– 6 പേരു വീതം മത്സരിക്കും. ശൈലജയെ പേരാവൂരിലേക്കു മാറ്റിയതിനെതിരെയും പി.കെ.ശ്യാമളയെ തളിപ്പറമ്പിൽ മത്സരിപ്പിക്കുന്നതിനെതിരെയും പാർട്ടിയിലും സമൂഹമാധ്യമങ്ങളിലും ഉയരുന്ന വിമർശനങ്ങൾ സംസ്ഥാന കമ്മിറ്റി തള്ളി. വിഷയം സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽ ഒരാൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, എം.വി.ഗോവിന്ദൻ തന്നെ വിശദീകരണവുമായെത്തി.