ഇന്ത്യയ്ക്ക് ആശ്വാസം! റഷ്യയിൽ നിന്ന് എണ്ണ വാങ്ങാം; ഉപരോധത്തിൽ ഇളവ് നൽകി അമേരിക്ക
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക അനുമതി നൽകി. റഷ്യക്കെതിരെയുള്ള ഉപരോധത്തിൽ നിലവിൽ 30 ദിവസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. യുദ്ധം തുടരുകയാണെങ്കിൽ ഈ കാലാവധി നീട്ടിക്കിട്ടാനും സാധ്യതയുണ്ട്. ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന നീക്കങ്ങൾ ആഗോള എണ്ണ വിപണിയെ ബാധിക്കാൻ സാധ്യതയുള്ളതും, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 60 ഡോളറിൽ നിന്ന് 80 ഡോളറായി ഉയർന്നതുമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചത്. ഇന്ത്യ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നത് വിപണിയിലെ വില നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അമേരിക്ക കണക്കുകൂട്ടുന്നു.
രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി ഇന്ത്യ അമേരിക്കയുമായി ഈ വിഷയത്തിൽ നിരന്തരം ചർച്ചകൾ നടത്തിവരികയായിരുന്നു. നേരത്തെ ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 40 ശതമാനത്തോളം റഷ്യയിൽ നിന്നാണ് എത്തിയിരുന്നത്. കമ്പനികൾക്കുള്ള ആശ്വാസം അമേരിക്കൻ ഉപരോധം ഭയന്ന് റിലയൻസ് ഉൾപ്പെടെയുള്ള പല പ്രമുഖ ഇന്ത്യൻ കമ്പനികളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെച്ചിരുന്നു.
എന്നാൽ പുതിയ തീരുമാനത്തോടെ കടലിൽ നിർത്തിയിട്ടിരിക്കുന്ന റഷ്യൻ ടാങ്കറുകളിൽ നിന്ന് എണ്ണ വാങ്ങാൻ ഈ കമ്പനികൾക്ക് ഇനി സാധിക്കും. ഇന്ത്യയ്ക്ക് മേൽ അമേരിക്ക നേരത്തെ ചുമത്തിയിരുന്ന 25 ശതമാനം അധിക നികുതി പിന്നീട് 15 ശതമാനമായി കുറച്ചിരുന്നു. അമേരിക്കയുടെ ഈ പുതിയ പ്രഖ്യാപനം കേന്ദ്ര സർക്കാരിന് വലിയ ആശ്വാസമാണ് നൽകുന്നത്