ഒടുവിൽ സുധാകരൻ; ഹൈക്കമാൻഡ് അയഞ്ഞു, കണ്ണൂരിൽ മൽസരിക്കും
കണ്ണൂർ ∙ സ്വതന്ത്രനായി മത്സരിക്കുമെന്നത് അടക്കമുള്ള സമ്മർദങ്ങൾക്കൊടുവിൽ കണ്ണൂരിൽ കെ.സുധാകരന് സീറ്റെന്ന് സൂചന. സീറ്റ് ലഭിക്കാത്ത സഹാചര്യത്തിൽ ഇന്ന് 12 മണിക്ക് വാർത്താ സമ്മേളനം വിളിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് അയഞ്ഞതെന്നാണ് വിവരം. രമേശ് ചെന്നിത്തലയും മുതിർന്ന നേതാവ് എ.കെ.ആന്റണിയും സുധാകരന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടെന്നാണ് സൂചന. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ സുധാകരന് മാത്രം ഇളവ് നല്‍കുമെന്നാണ് വിവരം.സീറ്റ് ലഭിക്കുമെന്ന് സുധാകര പക്ഷത്തിന് അറിയിപ്പ് കിട്ടി.
നേരത്തേ, സീറ്റു വേണമെന്ന ആവശ്യം നിരസിക്കപ്പെട്ടതോടെ കോൺഗ്രസ് പ്രവർത്തക സമിതിയിൽനിന്ന് രാജിവയ്ക്കാൻ സുധാകരൻ തീരുമാനിച്ചിരുന്നെന്നും ബിജെപി കേന്ദ്ര നേതൃത്വം സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചെന്നും അഭ്യൂഹമുണ്ട്.
എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചതോടെയാണ് സുധാകരന് സീറ്റ് ലഭിക്കാതിരുന്നത്. ലോക്സഭയിൽ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറയുന്നതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സമ്മർദം ശക്തമാക്കിയതിന് പിന്നാലെ സുധാകരൻ തന്നെ കണ്ണൂരിൽ സ്ഥാനാർഥിയായേക്കുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ വരെ നീണ്ട ചർച്ചകൾക്കൊടുവിൽ എംപിമാർ മത്സരിക്കേണ്ട എന്ന നിലപാടിൽ നേതൃത്വം ഉറച്ചു നിന്നു. അതിനു പിന്നാലെ, കണ്ണൂരിൽ മുൻ മേയർ ടി.ഒ.മോഹനൻ സ്ഥാനാർഥിയായേക്കുമെന്നും വാർത്ത വന്നു. കോന്നി സീറ്റ് ആവശ്യപ്പെട്ട എംപി അടൂർ പ്രകാശിനും നേതൃത്വം സീറ്റ് നിഷേധിച്ചു. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ സ്ഥാനാർഥിയായേക്കും. അതേസമയം, കൊന്നിയിലേക്കില്ല എന്ന ഫെയ്സ്ബുക് പോസ്റ്റ് അടൂർ പ്രകാശ് പിൻവലിച്ചു.