പണമെറിഞ്ഞ് ഐപിഎല്‍; പാക്കിസ്ഥാനില്‍ നിന്നും കൂടൊഴിഞ്ഞ് താരങ്ങള്‍; രോഷത്തില്‍ നഖ്വി
സിംബാബ്‍വെ താരം ബ്ലെസിങ് മുസറബാനിക്ക് പിന്നാലെ പി.എസ്.എല്‍ വിട്ട് ഐ.പി.എല്ലിലേക്ക് ചുവടുമാറ്റി ശ്രീലങ്കന്‍ താരം ദസുന്‍ ഷനക. പരുക്കേറ്റ സാം കരന് പകരക്കാരനായാണ് രാജസ്ഥാന്‍ റോയല്‍സ് ദസുന്‍ ഷനകയെ ടീമിലെടുത്തത്. പി.എസ്.എല്ലില്‍ ലാഹോര്‍ ഖലന്തേഴ്സ് താരമായിരുന്നു. പി.എസ്.എല്ലില്‍ ഷനകയ്ക്ക് ഓസ്ട്രേലിയന്‍ താരം ഡാനിയേൽ സാംസ് പകരക്കാരനാകും. ഈ സീസണില്‍ സിംബാബ്‍വെ താരം മുസറബാനിയാണ് ആദ്യം പി.എസ്.എല്‍ വിട്ട് ഐ.പി.എല്ലിലേക്ക് വന്നത്. ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാന് പകരക്കാരനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മുസറബാനിയെ ടീമിലെത്തിച്ചത്. ഐ.പി.എല്ലിലെ മികച്ച ടീമുകളിലും പരുക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പി.എസ്.എല്‍ താരങ്ങള്‍ ഐ.പി.എല്ലിലേക്ക് എത്തുമെന്നാണ് വിവരം.
ലാഹോര്‍ ഖലന്തേഴ്സിന്‍റെ താരമായ വെസ്റ്റിന്‍ഡീസ് സ്പിന്നര്‍ ഗുഡാകേഷ് മോട്ടി പി.എസ്.എല്ലില്‍ നിന്നും പിന്മാറിയിട്ടുണ്ട്. താരം ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സിലേക്ക് എത്തുമെന്നാണ് സൂചന. ക്വറ്റ ഗ്ലാഡിയേറ്റേസിന്‍റെ താരമായ ഓസ്ടേലിയന്‍ പേസര്‍ സ്പെന്‍സര്‍ ജോണ്‍സണ്‍ പി.എസ്.എല്‍ വിടാനുള്ള ഒരുക്കത്തിലാണ്. ചെന്നൈ സൂപ്പര്‍ കിങ്സില്‍ നാഥന്‍ എല്ലിസിന് പകരക്കാരനായേക്കും എന്നാണ് വിവരം. ഇവരെ കൂടാതെ ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക്, ഒട്ട്നീൽ ബാർട്ട്മാൻ എന്നിവരും പി.എസ്.എല്ലില്‍ നിന്നും പിന്മാറിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം
മാര്‍ച്ച് 26 നാണ് പി.എസ്.എല്‍ ആരംഭിക്കുന്നത്. ഐപിഎല്ലിന് രണ്ട് ദിവസം മുന്‍പ് പിഎസ്എല്‍ ആരംഭിക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഇത്തവണ കാണികളെ അനുവദിക്കാതെയാകും മത്സരം. ആറു വേദികളില്‍ നടത്തിയിരുന്ന ടൂര്‍ണമെന്‍റ് കറാച്ചിയിലും ലഹോറിലുമാക്കി ചുരുക്കും.